കൈനഖങ്ങൾ വൃത്തിയാക്കാനുള്ള റിമൂവറിനു തീപടിച്ച് മയാ എഡ്േവർഡ് എന്ന പത്തൊൻപതുകാരിക്ക് ഗുരുതര പരിക്ക്. നെയിൽ പോളിഷ് റിമൂവറിലേക്ക് സമീപത്തുള്ള മെഴുകുതിരിയിൽ നിന്നു തീ പടരുകയായിരുന്നു. കൈയ്ക്കു ഗുരുതരമായി പരിക്കേറ്റ മയാ ആശുപത്രിയിൽ ചികിത്സയിലാണ്. ലണ്ടനിലാണ് സംഭവം.
മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ മയായുടെ മാതാവ് ജൂലിയസിന്റെ ഇടപെടലാണ് അപകട തീവ്രത കുറച്ചത്. ലെയ്സ്റ്റർ റോയൽ ആശുപത്രിയതിൽ മയാ ചികിൽസയിലാണ്. കൈയിൽ ത്വക്ക് വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമാണുള്ളത്.
കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും എന്നാൽ ഇതിലും ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതിൽ ആശ്വാസമുണ്ടെന്നുമാണ് മയാ പ്രതികരിച്ചത്. റിമൂവറിന്റെ കുപ്പിയിൽ തീപിടിക്കുന്ന വസ്തുവാണെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുപോലൊരു സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു മയാ വ്യക്തമാക്കി. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതയെക്കുറിച്ച് അവബോധം നൽകാൻ പൊള്ളലേറ്റ കൈകളുടെ ചിത്രങ്ങളും മയാ സമൂഹമാധ്യത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എല്ലാ നെയിൽ പോളിഷ് റിമൂവറുകളിലും അടങ്ങിയിട്ടുള്ള പ്രധാന രാസവസ്തുവാണ് അസറ്റോൺ. ഈ പദാർഥം വളരെ വേഗം തീ പിടിക്കും. ഇതാണ് അപകടത്തിനു കാരണമായത്. ആൽക്കഹോള്‍ ഉപയോഗിച്ച് നിർമിക്കുന്ന പെർഫ്യൂമുകളും ഇത്തരത്തിൽ തീ പിടിക്കുന്നവയാണ്. ഇവയെല്ലാം ശ്രദ്ധയോടു കൂടി ഉപയോഗിക്കേണ്ടതുണ്ട്.