Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ പൂട്ടിയിട്ടു പീഡനം, ടാറ്റു മായ്ച്ചു; ഒടുവിൽ ആരതി എഡ്‌‌വിന് സ്വന്തം!

edwin-arathi

പ്രണയം സത്യമാണെങ്കിൽ പ്രണയിക്കുന്നവരെ ആർക്കും പിരിക്കാൻ സാധിക്കില്ല എന്നത് വെറും സിനിമാഡയലോഗ് അല്ല. എഡ്‌‌വിന്റെയും ആരതിയുടേയും കാര്യത്തിൽ ഇത് സത്യം തന്നെയാണ്. എല്ലാ വിലക്കുകളെയും മറികടന്ന് അവസാനം ആരതി എഡ്‌‌വിവിന്റെ അരികിലെത്തിയത് ഇരുവരെയും സ്നേഹിക്കുന്നവർക്ക് ഈ ക്രിസ്മസ് നൽകിയ സന്തോഷവാർത്തയാണ്. ആരതി ഇനി മുതൽ എഡ‌‌്‌‌വിന്റെ സ്വന്തമാണ്.  

കൃത്യം ഒരുമാസം മുമ്പാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി എഡ്‌‌വിന്‍റെ ഭാര്യ ആരതിയെ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയെന്ന് ഫെയ്സ്ബുക്കിൽ ലൈവിട്ടത്. ആരതിയെ അന്വേഷിച്ച് നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ എഡ്‌‌വിൻ എത്തിയപ്പോഴേക്കും വീട്ടുകാർ അവളെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നായിരുന്നു കിട്ടിയ വിവരം. ഈ ഒരു മാസം ആരതിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. വീട്ടുകാർ കൊണ്ടുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. ഒരു വിവരവും ലഭിച്ചില്ല. ഭാര്യയെ തിരികെ കിട്ടാനായി കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു എഡ്്‌വിന്‍. ജനുവരിയിൽ കേസ് വിളിക്കുമ്പോൾ ആരതിയെ ഹാജരാക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അന്ന് ആരതിയെ കാണാൻ സാധിക്കുമോ ഇല്ലയോ എന്ന കാത്തിരിപ്പിലായിരുന്നു എഡ്്‌വിൻ. ഇടയ്ക്ക് ചെറിയൊരു ആശ്വാസമെന്നോണം ആരതിയുടെ ഫോൺകോൾ എത്തി. എവിടെയാണെന്ന് അറിയാൻ സാധിച്ചില്ലെങ്കിലും ജീവനോടെയുണ്ടെന്നുള്ള അറിവ് സമാധാനം നൽകി. ആരതിയെ കാത്ത് ദിവസങ്ങളെണ്ണി കാത്തിരുന്ന എഡ്്‌വിന്റെ അടുത്തേക്ക് ഇന്നലെ എല്ലാ വിലക്കുകളും ഭേദിച്ച് ആരതി എത്തി.

 അതിനെക്കുറിച്ച് എഡ്്‌വിൻ പറയുന്നത് ഇങ്ങനെ: 

 ഈ ഒരുമാസം അവളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്റെ പേര് ചെയ്ത ടാറ്റു വരെ അവർ ലേസർ കൊണ്ട് നിർബന്ധിച്ച് മായ്ച്ചു. അകറ്റാനുള്ള ശ്രമങ്ങൾ പരമാവധി നടന്നു. ഏതായാലും ഇന്നലെ അവൾ എങ്ങനെയോ താക്കോൽ കൈവശപ്പെടുത്തി, രക്ഷപെട്ട് ഓടിവന്നതാണ്. അധികം കാത്തുനിൽക്കാതെ അപ്പോൾ തന്നെ വിവാഹിതരായി. ഒരുമാസം മുമ്പ് വിവാഹത്തിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നതാണ്. ഇനി കോടതി ചേരുമ്പോൾ ആരതിയെ ഞാൻ തന്നെ ഹാജരാക്കും.  

അവൾ എവിടെയെന്ന് പോലും അറിയില്ല;'പ്രണയശിക്ഷ'യിൽ നീറി എഡ്‌വിൻ:'പൊലീസ് ചതിച്ചു' 

 തമിഴ്നാട്ടിലെ കോളജിൽ പഠിക്കുന്ന സമയത്താണ് ആരതിയും എഡ്‌വിനും പ്രണയത്തിലാകുന്നത്. രണ്ടുവർഷത്തിന് ശേഷം ഈ നവംബർ 16ന്  പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു.  

നാഗർകോവിലിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് ആരതി. ആരതിയുടെ വീട്ടുകാർക്ക് വിവാഹത്തോട് എതിർപ്പായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ഇരുവരും എഡ്‌വിന്റെ ഹരിപ്പാട്ടെ വീട്ടിൽ എത്തി. 

 അവിടെ നിന്നാണ് പൊലീസിന്റെ സഹായത്തോടെ ആരതിയെ വീട്ടുകാർ കടത്തിക്കൊണ്ട് പോയത്. ആരതിയുടെ പേരിലൊരു കേസുണ്ടെന്നാണ് പൊലീസ് എഡ്‌വിനോട് പറഞ്ഞത്.  മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കാം എന്ന ഉറപ്പിലാണ് ഹരിപ്പാട് പൊലീസ് ആരതിയെ വീട്ടുകാർക്കൊപ്പം നാഗർകോവിലിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വീട്ടുകാർ നൽകിയ പ്രണയശിക്ഷയിൽ നീറി കഴിയുകയായിരുന്നു എഡ്‌വിൻ.