ADVERTISEMENT

തങ്ങൾ നേരിടുന്ന ലൈംഗീകാതിക്രമങ്ങളും പീഡനങ്ങളും തുറന്നു പറയാൻ സ്ത്രീകൾ സധൈര്യം മുന്നോട്ടു വരുന്ന കാലമാണിത്. ഭയപ്പെട്ട് നിശബ്ദയായിരുന്ന കാലം ഇനിയില്ല എന്ന് അവർ വ്യക്തമാക്കുന്നു. ഉറച്ച പിന്തുണയുമായി സമൂഹം ഒപ്പം നിൽക്കുന്ന കാഴ്ചയും പലപ്പോഴായി കണ്ടു.

പന്ത്രണ്ടാം വയസ്സിൽ പീഡനത്തിന് ഇരയായ അനുഭവത്തെക്കുറിച്ചു മകൾ എഴുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഒരച്ഛൻ. ഹ്യൂമൻസ് ഓഫ് പാട്രിയാർക്കി എന്ന പേജിലൂടെയാണ് ഈ തുറന്നെഴുത്ത്. മകളുടെ അനുഭവം കവയത്രികളും ഫെമിനിസ്റ്റുകളും സാഹിത്യകാരികളുമെല്ലാം കാണണമെന്ന ആമുഖത്തോടയാണ് കുറിപ്പ്. മകളുടെ പോരാട്ടത്തിൽ അഭിമാനമുണ്ടെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു.

കുറിപ്പ് വായിക്കാം;

മുതിർന്നവരെ ബഹുമാനിക്കണം. ചെറുപ്പത്തിൽ എന്റെ മാതാപിതാക്കളും പഠിപ്പിച്ചത് ഇതുതന്നെയാണ്. പ്രായത്തിൽ മുതിർന്നവർ ആരാണെങ്കിലും ഈ ഒരു ഉപദേശത്തിന്റെ പേരിൽ അനർഹമായ പരിഗണനയ്ക്കു പാത്രമാകാറുണ്ട്.

ആൺകുട്ടികളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കണമെന്നും അപരിചിതർ തരുന്നത് വാങ്ങിക്കഴിക്കരുതെന്നും ഉപദേശിച്ചിരുന്നു. എന്നാൽ എന്റെ കണക്ക് അധ്യാപകനെ അവർക്കു വിശ്വാസമായിരുന്നു. 50 വയസ്സോളം പ്രായമുള്ള ഒരു അധ്യാപകൻ പന്ത്രണ്ടുകാരിയോട് മര്യാദയില്ലാതെ പെരുമാറുമെന്ന് ചിന്തിക്കുക അവർക്ക് അസാധ്യമായിരുന്നു.

ചെറുപ്പം മുതൽ ഞാൻ കണക്കിനു മോശമായിരുന്നു. ട്യൂഷനു പോകാതെ പറ്റില്ലെന്ന അവസ്ഥയിലാണ് അയാളുടെ അടുത്തേക്കു പഠിക്കാൻ വിടുന്നത്. എപ്പോഴും വെള്ള വസ്ത്രമണിഞ്ഞ് ഒരു ചെറുചിരിയോടു കൂടിയാണ് അയാൾ നടക്കുന്നത്. ആ നടപ്പ് ഒരു കള്ളന്റേതായിരുന്നെന്ന് വൈകിയാണ് അറിഞ്ഞത്.

12 വയസുള്ള ഒരു പെൺകുട്ടിയെ പലരീതിയിൽ അയാൾ വശീകരിച്ചെടുത്തു. ഗ്രൂമിങ്ങ് എന്താണെന്നു പോലും അറിയാതിരുന്ന പ്രായത്തിൽ എന്നെ അതിനു വിധേയയാക്കി. അയാളുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് ഓക്കാനും വരാറുണ്ട്.

എന്റെ കഥ ഏറെ സങ്കീർണ്ണമാണ്. അതിൽ ചോരകൊണ്ട് എഴുതിയ കത്തുകളുണ്ട്, ബൈബിളിൽ തൊട്ടുള്ള പ്രതി‍ജ്ഞകളുണ്ട്, ആത്മഹത്യാ ഭീഷണിയുമുണ്ട്. വീട്ടുകാർ കണ്ടെത്തുന്ന രണ്ടു മാസം വരെ അയാൾ പലരീതിയിൽ എന്നെ പീഡിപ്പിച്ചു. 

എന്നിലെ കുട്ടിത്തം അയാളുടെ മോശം സ്പർശങ്ങളിൽ ഇല്ലാതായി. അഞ്ചു വർഷം കഴിഞ്ഞിട്ടും അതൊന്നും മറക്കാനാകുന്നില്ല. എന്റെ പ്രായത്തിലുള്ള ഒരു ആൺകുട്ടിയെ പ്രണയിക്കുന്നതോ ചുംബിക്കുന്നതോ എനിക്കു സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. ഓരോ പുരുഷനിലും ഞാൻ കാണുന്നത് അയാളുടെ വൃത്തിക്കെട്ട മുഖമാണ്.

ഇതേ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ കുറിപ്പ്. അയാൾ ഇപ്പോഴും അശോക് നഗറിൽ ക്ലാസുകൾ എടുക്കുന്നുണ്ട്. എന്റെ ജീവിതം നശിപ്പിച്ചിട്ട് യാതൊന്നും സംഭവിക്കാത്തതുപോലെ അയാൾ ജീവിക്കുന്നു. മറ്റു പല ലൈംഗിക കുറ്റവാളികളെയും പോലെ വളരെ സ്വാഭാവികമായ ജീവിതം നയിച്ചുകൊണ്ട് അയാൾ ഈ സമൂഹത്തിലുണ്ട്. 

ഒന്നും വെളിപ്പെടുത്താതെ നിശബ്ദമായി കഴിച്ചുകൂട്ടിയ ഈ അഞ്ചുവർഷവും, അയാൾക്കു ശിക്ഷ ലഭിക്കുവാൻ എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാൻ കരഞ്ഞു.  ഇനിയും മിണ്ടാതിരിക്കാൻ എനിക്കാവില്ല. ഈ ചങ്ങലകൾ ഒന്നഴിച്ചു തരൂ സ്നേഹിതരെ.. ഇത്രയും കാലം ഞാനടക്കിവെച്ച, ഓരോ നിമിഷവും എന്റെ ഉള്ളിൽ കിടന്നു തിളയ്ക്കുന്ന ജ്വാലാമുഖി ഞാൻ നിങ്ങളെക്കാണിക്കാം..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com