ADVERTISEMENT

കന്നഡ റാപ്പർ ചന്ദന്‍ ഷെട്ടി സിനിമാ സ്റ്റൈലിൽ കാമുകി നിവേദിത ഗൗഡയോടു നടത്തിയ വിവാഹാഭ്യർഥന വിവാദത്തിൽ. ഒക്ടോർബർ 4 വെള്ളിയാഴ്ച മൈസൂരുവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന യുവ ദസറ പരിപാടിക്കിടെയാണ് ചന്ദൻ വേദിയിൽ വിവാഹാഭ്യർഥന നടത്തിയത്. സർക്കാര്‍ പരിപാടിയെ സ്വകാര്യ താൽപര്യത്തിന് ഉപയോഗിച്ചതിനെതിരെ മന്ത്രിയാണ് രംഗത്തെത്തിയത്.

റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡ സീസണ്‍ 9 ലെ മൽസരാർഥികളായിരുന്നു ഇരുവരും. ഷോയ്ക്കുശേഷം ഇവർ പ്രണയത്തിലായി. യുവ ദസറ പരിപാടിയിൽ കലാപ്രകടനങ്ങൾക്കായാണ് ഇവരെ ക്ഷണിച്ചത്. പ്രകടനത്തിനുശേഷം മുട്ടുകുത്തി നിന്ന് ചന്ദൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നു. നിവേദിത വിവാഹത്തിന് സമ്മതം അറിയിച്ചു. ആരാധകർ ഏറെ ആവേശത്തോടെയാണ് ഇതെല്ലാം സ്വീകരിച്ചത്. 

എന്നാൽ പരിപാടി കഴിഞ്ഞതിനു പിന്നാലെ ചന്ദനെതിരെ വിമര്‍ശനങ്ങൾ ശക്തമായി. സർക്കാർ വേദിയെ ദുരുപയോഗം ചെയ്തതിൽ അതൃപ്തി അറിയിച്ച മന്ത്രി വി.സോമണ്ണ, ചന്ദനും നിവേദിതയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനും കേസെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. യുവ ദസറ കമ്മിറ്റിക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ലെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതിന് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണമെന്നും സോമണ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു.

ഇതോടെ മാപ്പു ചോദിച്ച് ചന്ദൻ രംഗത്തെത്തി. വിവാഹാഭ്യർഥന നടത്തുന്നത് അതീവ രഹസ്യമായാണ് സൂക്ഷിച്ചത്. അതിനാൽ സംഘാടകരെ  അറിയിച്ചിരുന്നില്ല. ആരാധകരെ സന്തോഷിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും ചന്ദന്‍ വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചന്ദനെതിരെ മൂന്നു പരാതികൾ പൊലീസിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com