ലോക മാനസികാരോഗ്യ ദിനത്തിൽ വസ്ത്ര വിൽപന; ദീപികയ്ക്ക് വിമർശനം
Mail This Article
ലോക മാനസികാരോഗ്യ ദിനത്തിൽ പ്രിയപ്പെട്ട വസ്ത്രങ്ങളുടെ വിൽപനാ പരസ്യവുമായി എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന് വിമർശനം. തന്റെ വാഡ്രോബിലെ വസ്ത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്തവ ഓണ്‍ലൈനിലൂടെ വിൽക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോ ആണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്.
മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ലിവ് ലൗവ് ലോഫ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഈ വിൽപനയെന്ന് ദീപിക വിഡിയോയിൽ പറയുന്നുണ്ട്.‘‘നിങ്ങൾ ഓരോരുത്തർക്കും വേണ്ടി. ഈ ലോകമാനസികാരോഗ്യ ദിനത്തിൽ ദീപിക പദുകോൺ ക്ലോസെറ്റ് ടിഎമ്മിനെക്കുറിച്ച് ഞാൻ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു, ഇവിടെ നിന്ന് എന്റെ വാഡ്രോബിലുള്ള പ്രിയപ്പെട്ട വസ്ത്രങ്ങൾ നിങ്ങൾക്കു വാങ്ങാം’’– എന്ന കുറിപ്പും വിഡിയോയ്ക്കൊപ്പമുണ്ട്.
എന്നാൽ, ഒരു സിനിമയ്ക്ക് 8–10 കോടി പ്രതിഫലം വാങ്ങുന്ന താരം വസ്ത്രങ്ങൾ വിറ്റല്ല കാരുണ്യ പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്നാണ് വിമർശനം. #WorldmentalHealthDay എന്ന ഹാഷ്ടാഗ് പരസ്യത്തിനൊപ്പം ഉപയോഗിച്ചത് മോശമായി എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾ വാങ്ങാൻ ആവശ്യപ്പെടുന്നതിനു പകരം മാനസികാരോഗ്യ വിഷയത്തില്‍ ബോധവത്കരണം നൽകുന്ന ഒരു വിഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്നും അഭിപ്രാമുണ്ട്. പരസ്യത്തിൽ വിൽക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞ് പ്രദർശിപ്പിച്ച ടോപ്പും സ്കർട്ടും സൈറ്റിൽ ലഭ്യമായിരുന്നില്ല എന്ന് പരാതിയുമുണ്ട്.
ഒരാൾ നല്ലതു ചെയ്യുമ്പോൾ അംഗീകരിക്കാനുള്ള മനസ്സു കാണിക്കണമെന്നാണ് ആരാധകർ വിമർശകരോട് ആവശ്യപ്പെടുന്നത്. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതാണ് എന്തെങ്കിലും ചെയ്യുന്നത്. ദീപിക വ്യത്യസ്തയാകുന്നത് അവിടെയാണ് എന്നും ആരാധകർ പറയുന്നു. രണ്ടു മണിക്കൂറിനുള്ളിൽ വസ്ത്രങ്ങളും ആക്സസറീസും വിറ്റഴിക്കപ്പെട്ടു.