കോപ്പിയടി തടയാൻ തലയിൽ കാർഡ്ബോർഡ് പെട്ടി; കോളജ് നടപടിക്ക് വിമർശനം
Mail This Article
വിദ്യാർഥികള്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതു തടയാൻ കാർഡ്ബോര്‍ഡ് പെട്ടികൾ തലയിൽവച്ച് കോളജിന്റെ പരീക്ഷണം. ഒക്ടോബർ 16ന് കർണാടകയിലെ ഹവേരിയിലുള്ള ഭാഗത് പ്രീ യൂണിവേഴ്സിറ്റി കോളജിലാണ് ‘കാർഡ്ബോർഡ് പരീക്ഷ’ നടന്നത്. കോളജ് സ്റ്റാഫുകളിൽ ഒരാൾ പകർത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമായി.
കാർഡ്ബോർഡ് പെട്ടി വിദ്യാര്‍ഥികളുടെ തലയിലൂടെ കമഴ്ത്തി ഇട്ടാണ് പരീക്ഷ എഴുതാൻ ഇരുത്തിയത്. പെട്ടിയുടെ ഒരു വശത്ത് മുഖത്തിന്റെ വലുപ്പത്തിൽ ചതുരാകൃതിയില്‍ ഒരു ദ്വാരം. ഇതിലൂടെ നോക്കി പരീക്ഷ എഴുതണം. തല തിരിക്കാൻ പാടില്ല.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ കോളജിന്റെ നടപടിക്കെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. മാനേജ്മെന്റിനെതിരെ വകുപ്പ് മന്ത്രി എസ്.സുരേഷ് കുമാർ രംഗത്തെത്തി. നടപടി മനുഷ്യത്വരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നേദിവസം ഉച്ചതിരിഞ്ഞാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും മാനേജ്മെന്റിന് നോട്ടിസ് നൽകിയെന്നും വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.സി പീർസദേ പറഞ്ഞു.
ബിഹാറിൽ ഇങ്ങനെ പരീക്ഷ നടന്നിട്ടുണ്ടെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായും മാനേജ്മെന്റ് പ്രതിനിധികൾ അവകാശപ്പെടുന്നു. എന്നാൽ പ്രതിഷേധം ശക്തമായതിനാൽ കാർഡ്ബോർഡ് കൊണ്ട് മുഖം മറയ്ക്കുന്ന രീതി ഉപേക്ഷിച്ചെന്നും അധികൃതർ പറയുന്നു.