ADVERTISEMENT

കളഞ്ഞു കിട്ടിയ 40,000 രൂപ ഉടമയക്കു തിരിച്ചു നൽകി കയ്യടി നേടുകയാണ് മഹാരാഷ്ട്രയിലെ സതാരാ സ്വദേശിയായ ധനജി ജഗ്ദാലെ എന്ന് 54കാരൻ. സമ്മാനമായി നൽകിയ 1000 രൂപയിൽ നിന്ന് ബസ് കൂലി കൊടുക്കാനുള്ള 7 രൂപ മാത്രമാണ് ഇദ്ദേഹം എടുത്തത്. ദീപാവലി ദിനത്തിലാണ് ഈ മനുഷ്യൻ തന്റെ പ്രവൃത്തി കൊണ്ടു പ്രകാശം പരത്തിയത്.

ചില ആവശ്യങ്ങൾക്കായി ദാഹിവാടിയിൽ പോയി തിരച്ചുവരുമ്പോഴാണ് ബസ് സ്റ്റോപ്പിൽ കിടക്കുന്ന നോട്ടുകെട്ടുകൾ ജഗ്ദാലെയുടെ ശ്രദ്ധയിൽപ്പെട്ടത്. എണ്ണി നോക്കിയപ്പോൾ 40,000 രൂപ. അതെടുത്ത ജഗ്ദാലേ ചുറ്റിലും അതിന്റെ ഉടമസ്ഥനെതേടി നടന്നു. പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും അറിയില്ല. കുറച്ച് മാറി ഒരാൾ പരിഭ്രാന്തനായി എന്തോ തിരയുന്നത് ശ്രദ്ധയിൽപ്പെട്ടു. സമീപത്ത് എത്തി കാര്യം തിരക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. വിശദാംശങ്ങൾ തേടിയശേഷം ജഗ്ദാലേ അത് ഉടമസ്ഥനു കൈമാറി.

ഭാര്യയുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള പണമായിരുന്നു. അതിൽ നിന്ന് 1000 രൂപ അയാൾ ജഗ്ദാലേയ്ക്ക് സമ്മാനമായി നൽകി. എന്നാൽ  ‘കയ്യിൽ മൂന്നു രൂപയുണ്ട്. ഗ്രാമത്തിലേക്കുള്ള ബസ് ചാർജ് 10 രൂപയാണ്. അതിനാൽ ബാക്കി ഏഴു രൂപ മാത്രം മതി’ എന്ന് ജഗ്ദാലെ പറഞ്ഞു.

ജഗ്ദാലെയുടെ പ്രവൃത്തി വാർത്തയിൽ സ്ഥാനം പിടിച്ചതോടെ, എംപിയും എംഎൽഎയും ഉൾപ്പടെയുള്ളവർ അഭിനന്ദനങ്ങളുമായി എത്തി. എത്ര മോശം അവസ്ഥയിലാണെങ്കിലും നന്മ മറന്നു പ്രവർത്തിക്കരുത് എന്ന് സന്ദേശമാണ് ജഗ്ദാലെ നൽകുന്നതെന്ന് സതാര എംഎൽഎ ശിവേന്ദ്രരാജ് ബോസ്‌ലെ പറഞ്ഞു.

ജഗ്ദാലെയ്ക്ക് 5 ലക്ഷം രൂപ നല്‍കാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഭാർഗെ എന്നൊരാൾ രംഗത്തെത്തി. എന്നാൽ ഇതും ജഗ്ദാലെ നിരസിച്ചു. മറ്റുള്ളവരുടെ പണം ഒരിക്കലും സംതൃപ്തി നൽകില്ലെന്നും ആത്മാർഥതയോടു കൂടി ജീവിക്കനാണ് ആഗ്രഹിക്കുന്നതെന്നും ജഗ്ദാലെ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

English Summary : Maharashtra man returns Rs 40,000 lying at bus stop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com