കസ്റ്റമർ കെയറിലേക്ക് വിളിച്ചത് 24,000 തവണ; 71കാരൻ കസ്റ്റഡിയിൽ
Mail This Article
‘എപ്പോഴും നിങ്ങളുടെ സഹായത്തിനായി ഞങ്ങളുണ്ട്’ – ഒട്ടുമിക്ക ടെലികോം കമ്പനികളുടെയും കസ്റ്റമർ കെയറിന്റെ പരസ്യവാചകം ഇതിനു സമാനമായിരിക്കും. ഏതു സമയത്തും സേവന സന്നദ്ധമായിരിക്കും കസ്റ്റമർ കെയറുകൾ. ഇതുകൊണ്ടു തന്നെ പരാതി പറയാനായി വിളിക്കുന്നത് ജപ്പാനിലെ അകിതോഷി അകാമോട്ടോ എന്ന 71കാരന്റെ ശീലമായിരുന്നു. പക്ഷേ, കക്ഷി ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണെന്നു മാത്രം.
ഒന്നോ രണ്ടോ അല്ല, രണ്ടുവർഷത്തിനിടെ അകിതോഷി അകാമോട്ടോ പരാതി പറയാന്‍ കസ്റ്റമർ കെയറിലേക്ക് വിളിച്ചത് 24,000 തവണയാണ്! അവസാന എട്ടു ദിവസങ്ങള്‍ക്കിടെ നൂറിലധികം കോളുകൾ ഇയാളിൽ നിന്ന് വന്നതോടെ സഹികെട്ട കമ്പനി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സേവനം മോശമാണ് എന്നാണ് പരാതി. കമ്പനി പ്രതിനിധി നേരിൽ കണ്ട് തന്നോട് മാപ്പു പറയണം എന്ന് അകിതോഷി നിരന്തരം ആവശ്യപ്പെട്ടു. പലവിധം സേവനങ്ങളെ കുറിച്ച് സംശയം ചോദിക്കുക, പരാതി പറയുക, ജീവനക്കാരെ അപമാനിച്ച് സംസാരിക്കുക ഇതായിരുന്നു രീതി. കസ്റ്റമർ കെയറിൽ കോൾ സ്വീകരിക്കുമ്പോൾ മിണ്ടാതിരിക്കുന്നതും ഇയാളുടെ വിനോദമായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ക്ക് സേവനം നൽകുന്നതിന് ഇയാളുടെ നിരന്തരമായ കോളുകൾ ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്ന് കമ്പനി പരാതിയിൽ പറയുന്നു.
കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കുന്നു എന്ന ഫോൺ കമ്പനിയുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു.
English Summary : Japanese man who called customer care service 24,000 times arrested