ADVERTISEMENT

വളർത്തുമൃഗങ്ങളെ പാരിപാലിക്കുകയെന്നാൽ അവരെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുക എന്നു കൂടിയാണർത്ഥം. ഇത്തരത്തിൽ പ്രിയപ്പെട്ടതായി കരുതിയ ഓമനയെ ഒരു രാത്രി പുലരുമ്പോൾ നഷ്ടമായാലുള്ള അവസ്ഥ മൃഗസ്നേഹികൾക്ക് നന്നായി മനസിലാകും. ബ്രീഡർമാർ ഉപേക്ഷിച്ച അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തി കൂടെക്കൂട്ടിയ ഒമാനായാണ് നഷ്ടപ്പെടുന്നതെങ്കിലോ ? ഉടമയുടെ നന്മയുള്ള  മനസിന്റെ വിഷമം ഇരട്ടിയായിരിക്കും. തന്റെ പ്രിയപ്പെട്ട വളർത്തുനായയാ പഗ് ഇനത്തിൽപെട്ട തക്കുടുവിനെ കാണാതായതിനെ തുടർന്ന് പാലക്കാട് സ്വദേശിനിയായ ലേഖ.എസ്.കുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത് ഇക്കാരണത്താലാണ്. 

ബ്രീഡർമാർ പരമാവധി ചൂഷണം ചെയ്യുകയും അടിക്കടിയുണ്ടായ പ്രസവത്തെ തുടർന്ന് ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ ഉപേക്ഷിക്കുകയും ചെയ്ത പഗ് ഇനത്തിൽ പെട്ട ആറുവയസുകാരി നായയെ ലേഖ വളർത്താൻ സ്വന്തമാക്കുന്നത് നിലമ്പൂരിൽ നിന്നുമാണ്. മൃഗ സംരക്ഷണ പ്രവർത്തകയായ സാലി വർമ്മ പാലക്കാട് എത്തിച്ച നായക്ക്, മരുന്നും രോമം വളരാനുള്ള ഇഞ്ചക്ഷനും ഒക്കെ നൽകിയപ്പോൾ ആരോഗ്യം വീണ്ടെടുത്തു. അവൾക്ക് തക്കുടു എന്ന് പേരിട്ടു.  അവൾ വേഗം വീട്ടുകാരുമായി അടുത്തു. വീട്ടിലെ ഒരംഗമായി മാറി.  ആ അവസ്ഥയിലാണ് നായ വീട്ടിൽ നിന്നു മോഷണം പോയിരിക്കുന്നത്. നായയെ വളർത്താനായിട്ടാണ് മോഷ്ടിച്ചതെങ്കിൽ  മോഷ്ടിച്ചവർ തിരികെ തരണ്ട, നന്നായി വളർത്തിയാൽ മതിയെന്നാണ് ലേഖ പറയുന്നത്..

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

തക്കുടുവിനു വേണ്ടിയാണ് ഈ പോസ്റ്റ്. ജനുവരി മൂന്നിന് കാണാതായ ഇവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ എവിടെയെന്ന് കണ്ടെത്തണം. പോസ്റ്റ് ഷെയർ ചെയ്ത് എല്ലാവരും ഇതിൽ പങ്കു ചേരണം.

തക്കുടുവിന്റെ എനിക്കറിയാവുന്ന ജീവിതം ചുവടെ:

നിലമ്പൂരിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്രായമായ ഒരു പഗ്ഗിനെ കിട്ടിയിട്ടുണ്ടെന്നും അതിനെ ആരെങ്കിലും ഏറ്റെടുക്കണമെന്നും അഭ്യർത്ഥിച്ച് Sally Varma ഇട്ട പോസ്റ്റിലാണ് അവളെ ഞാനാദ്യം കാണുന്നത്. റോഡിൽ നിന്നു കിട്ടിയ അവളെ ബംഗ്ലൂരിലുള്ള ഒരു പയ്യൻ വീട്ടിൽ കൊണ്ടുപോവുകയും അവന് തിരികെ പോകേണ്ടതുകൊണ്ട് സാലിയെ ഏൽപ്പിക്കുകയുമായിരുന്നു. പല ബ്രീഡർമാർ കൈവശപ്പെടുത്തുകയും പ്രസവിപ്പിച്ച് ഒരു വഴിയ്ക്കാക്കുകയും രോമമൊക്കെ കൊഴിഞ്ഞപ്പോൾ ഉപേക്ഷിച്ചതാകാം എന്നുമാണ് സാലി പറഞ്ഞത്. ആരും തയ്യാറായില്ലെങ്കിൽ ഞാൻ എടുത്തോളാം പാലക്കാടിനു വിട്ടേക്കെന്ന് അപ്പോൾ തന്നെ സാലിയുടെ ഇൻബോക്സിൽ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാലി പറഞ്ഞു ‘ആരും തയ്യാറായിട്ടില്ല കുട്ടി ആയിരുന്നേൽ വളർത്താൻ ആളുകൾ ചാടി വീണേനേ’. പാലക്കാട് എത്തിക്കാം എന്നും പറഞ്ഞു. 

അങ്ങനെയാണ് മജീദും കൂട്ടുകാരും ഇവളെയും കൊണ്ട് ഒരു ഓട്ടോയിൽ എത്തുന്നത്. ഒരു പരിചയക്കുറവുമില്ലാതെ ഞങ്ങളുമായി അടുത്തു. ദേഹത്തെ രോമമൊക്കെ കൊഴിഞ്ഞ് ഒരു കോലമായിരുന്നു അവളപ്പോൾ. പിറ്റേന്ന് മൃഗാശുപുതിയിൽ കൊണ്ടുപോയി രോമം വീണ്ടും കൊഴിയാതിരിക്കാൻ കുത്തിവെപ്പ് എടുത്തു. ഇനിയും മൂന്ന് കുത്തിവെപ്പു കൂടി എടുക്കാനുള്ളതാണ്. രോമമൊക്കെ വന്ന് ആരോഗ്യം വീണ്ടെടുത്ത് ആൾ ഉഷാറായി വരുമ്പോഴാണ് ആരോ എടുത്തു കൊണ്ടുപോയിരിക്കുന്നത്.

ആരു കൊണ്ടു പോയാലും വിരോധമില്ല, ചികിത്സിച്ച് നന്നായി വളർത്തണം. പ്രസവിക്കാനൊന്നും കഴിയില്ല എന്ന് മനസിലാക്കുമ്പോൾ വീണ്ടും ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അവൾ എവിടെ ഉണ്ടെങ്കിലും കണ്ടെത്തണം. ആറു വയസുണ്ടെന്നാണ് കരുതുന്നത്. ഇതാണ് ചിത്രം ദേഹത്ത് മുകൾ ഭാഗത്തായി മുറിവുകളുടെ പാടുകളുണ്ട്. ഈ പ്രായത്തിലുള്ള പഗ് ജനുവരി മൂന്നിനു ശേഷം ഏതെങ്കിലും വീട്ടിൽ എത്തിയിട്ടുണ്ടെങ്കിൽ എന്റെ നമ്പരിൽ അറിയിക്കണം– 8078480860

ഉപേക്ഷിക്കപ്പെട്ട പ്രായമായ ഒരു പഗിനെ പിന്നീട് കണ്ടാലും അറിയിക്കാനാണ് ഈ ഓർമപ്പെടുത്തൽ. എവിടെ ആയാലും അവൾ നന്നായി ജീവിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് ഈ പോസ്റ്റ് വഴി ശ്രമിക്കുന്നത്. ഒരു ചെറിയ ജീവിതം നന്നാക്കാനായി ഞാനും സാലിയും നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയായി ഈ മോഷണം. ആരും കണ്ടാൽ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മാസം കൊണ്ടവൾ മാറിയതാണ് അവൾക്കു തന്നെ വിനയായത്. മോഷ്ടിച്ചവർ തിരികെ തരികയൊന്നും വേണ്ട, ഉപേക്ഷിക്കാതെ വളർത്തുകയാണെങ്കിൽ സന്തോഷമേയുള്ളൂ. എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കുമല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com