കുരങ്ങ് ചെവികളും വലിയ ചുണ്ടുമായി മോഡലുകൾ; ഫാഷൻ ഷോ വിവാദത്തിൽ
Mail This Article
ഫാഷന്‍ ഷോകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് അവയുടെ ഗ്ലാമറും താരപ്രഭയും കൊണ്ട് മാത്രം ആകണമെന്നില്ല. നടത്തിപ്പ് സമയത്തെ അബദ്ധങ്ങളുടെ പേരിലും ചില ഷോകള്‍ കുപ്രസിദ്ധി നേടാറുണ്ട്. ന്യൂയോര്‍ക്കിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടുത്തിടെ നടത്തിയ ഒരു ഫാഷന്‍ ഷോ ഇത്തരത്തിൽ വിവാദത്തിലായിരിക്കുകയാണ്. മോഡലുകളെ വികൃത രൂപത്തിൽ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കനത്ത വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
കുരങ്ങ് ചെവിയും മലര്‍ന്ന ചുണ്ടും വലിയ വെപ്പു പുരികങ്ങളുമാണ് മോഡലുകൾക്ക് ആക്സസറീസ് ആയി നൽകിയത്. ശരീരത്തിന്റെ വിരൂപമായ മുഖഭാവങ്ങളെ വരച്ചിടുകയായിരുന്നു ഇതിലൂടെ ലക്ഷ്യമെന്ന് ഡിസൈനര്‍ പറയുന്നു. എന്നാൽ കാഴ്ചയിൽ കുരങ്ങുകളെ പോലെ തോന്നിപ്പിക്കുന്ന ഇത്തരം ആക്സസറികൾ അണിയാൻ സാധിക്കില്ലെന്ന് ആഫ്രിക്കൻ–അമേരിക്കൻ മോഡൽ എമി ലെഫെവർ അധികൃതരെ അറിയിച്ചു. ഇത് വംശീയ അധിക്ഷേപമാണെന്നും എമി നിലപാടെടുത്തു. ഇത്തരം ആക്സസറീസ് ഇല്ലാതെ ഡിസൈനർ വസ്ത്രം മാത്രം ധരിച്ചാണ് എമി റാംപിലെത്തിയത്.
ഇതിനു പിന്നാലെ ആഫ്രിക്കന്‍ വിഭാഗക്കാര്‍ക്ക് നേരെയുള്ള കടുത്ത വംശീയ അധിക്ഷേപമായിരുന്നു ഈ ഷോയെന്ന വിമര്‍ശനം പലകോണുകളില്‍ നിന്ന് ഉയര്‍ന്നു. വിമർശനം ശ്കതമായതോടെ കോളജ് അധികൃതർ ക്ഷമാപണവുമായി രംഗത്തെത്തി. ആ ഫാഷന്‍ ആക്‌സസറീസ് യഥാര്‍ത്ഥത്തില്‍ വംശീയ അധിക്ഷേപം ഉദ്ദേശിച്ചുള്ളവയല്ലെന്നും എന്നാൽ അങ്ങനെയാണ് വിലയിരുത്തപ്പെട്ടതെന്നും ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിഡന്റ് ജോയ്‌സ് എഫ്. ബ്രൗണ്‍ പറഞ്ഞു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷോയുടെ ചുമതലയിലുണ്ടായിരുന്ന രണ്ടു അധ്യാപകരെ സസ്പെന്റ് ചെയ്യുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.
English Summary : Fashion show featuring monkey ears and lips