ADVERTISEMENT

മദ്യപിച്ച് പൊതുനിരത്തിൽ നൃത്തം ചെയ്യുകയും ബഹളം വയ്ക്കുകയും ചെയ്യുന്നവരെ കയ്യിൽ കിട്ടിയാൽ പൊലീസുകാർ വെറുതെ വിടാറില്ല. പിഴയോ ഉപദേശമോ ചിലപ്പോൾ പൊലീസ് സ്റ്റേഷനിൽ പോകേണ്ടി സാഹചര്യമോ ഉണ്ടാകാം. എന്നാൽ പൊലീസുകാരാണ് ഇങ്ങനെ മദ്യപിച്ച് നൃത്തം ചെയ്യുന്നതെങ്കിലോ ? തെലങ്കാന പൊലീസിലെ ഉദ്യോഗസ്ഥരാണ് പാമ്പ് നൃത്തത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ചത്.

സഹപ്രവർത്തകനായ പൊലീസുകാരന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇവർ. കാറിൽ പാട്ടുവച്ച് വിവാഹവേദിയോട് ചേർന്നുള്ള പറമ്പിലായിരുന്നു മദ്യപാനവും നൃത്തവും. വിഡിയോയിൽ രണ്ടു പേരുടെ കയ്യിൽ മദ്യകുപ്പികൾ കാണാം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബാലുസ്വാമി, കോൺസ്റ്റബിൾമാരായ അശോക് റെഡ്ഢി, അമർനാഥ്, ചന്ദ്ര മോഹൻ, വെങ്കിടേഷ് ഗൗഡ്, കൃഷ്ണ റെഡ്ഢി എന്നിവരാണ് വിഡിയോയിലെ പൊലീസുകാർ. 

പൊലീസുകാരെ അനുകൂലിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ വാദങ്ങൾ ഉയർന്നു. ഡ്യൂട്ടിയിലോ, യൂണിഫോമിലോ അല്ലാത്ത ഉദ്യോഗസ്ഥർ മദ്യപിക്കുന്നതും ആഘോഷിക്കുന്നതും സമൂഹത്തെ ബാധിക്കുന്നതല്ല എന്നാണ് ചിലരുടെ അഭിപ്രായം. അവരും മനുഷ്യരാണെന്നും സന്തോഷം കണ്ടെത്താൻ അവകാശമുണ്ടെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. 

എന്നാൽ ഇതേ സ്ഥാനത്ത് സാധാരണക്കാരെ കണ്ടാൽ പൊലീസുകാർ എങ്ങനെയായിരിക്കും പെരുമാറുക എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്. യൂണിഫോമിൽ അല്ലെങ്കിലും പൊലീസുകാർ മാതൃകാപരമായി പെരുമാറണമെന്നാണ് ചിലരുടെ വാദം. പൊലീസുകാരോടുള്ള ബഹുമാനം നഷ്ടപ്പെടാൻ ഇത്തരം പ്രവൃത്തികള്‍ കാരണമാകുമെന്നും ഇക്കൂട്ടർ വാദിക്കുന്നു.

സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ സൈബരാബാദ് അസിസ്റ്റന്റ് കമ്മിഷണർ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

English Summary : Snake dance by police officers in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com