ആലിയയ്ക്കും കരണിനും നഷ്ടം ലക്ഷക്കണക്കിന് ഫോളോവേഴ്സ്; പ്രതിഷേധം തുടരുന്നു
Mail This Article
സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധ ക്യാംപെയ്നിൽ കരൺ ജോഹറിനും ആലിയ ബട്ടിനും നഷ്ടമായത് ലക്ഷക്കണക്കിനു ഫോളോവേഴ്സിനെ. ‘അൺഫോളോ ആലിയ ബട്ട്’ ‘അൺഫോളോ കരൺ ജോഹർ’ എന്നീ ഹാഷ്ടാഗുകൾ വ്യാപകമായതോടെയാണ് ഇവരുടെ സമൂഹമാധ്യമങ്ങളിലെ കൊഴിഞ്ഞു പോക്ക് തുടങ്ങിയത്. സിനിമാ കുടുംബങ്ങളിൽ നിന്നു വന്നവരുടെ സ്വജനപക്ഷാപാതമാണ് സുശാന്തിന്റെ ആത്മഹത്യയ്ക്കു കാരണം എന്ന ആരോപണമാണ് ക്യാംപെയ്ൻ ഉയർത്തുന്നത്. ‘കോഫി വിത് കരൺ’ എന്ന ഷോയിൽ ആലിയയും കരണും സുശാന്തിനെ അപമാനിച്ച് സംസാരിച്ചതായും വിമർശനമുണ്ട്.
4.88 കോടി പേർ ആലിയയെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നു. എന്നാൽ ക്യാംപെയ്ൻ ശക്തി പ്രാപിച്ചതോടെ ഇത് 4.73 കോടിയായി ചുരുങ്ങി. 15 ലക്ഷത്തോളം പേർ അൺഫോളോ ചെയ്തു. 7 ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് കരണിന് നഷ്ടമായത്. നിലവിൽ 1.04 കോടിയാണ് കരണിന്റെ ഫോളോവേഴ്സ്.
സുശാന്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഇരുവരുമിട്ട് പോസ്റ്റുകൾക്ക് താഴെ വളരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. അതിനുശേഷം കരൺ പോസ്റ്റുകളൊന്നും ചെയ്തിട്ടില്ല. ആലിയ ഫാദേഴ്സ് ഡേയ്ക്ക് അച്ഛനെക്കുറിച്ച് ഒരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ പ്രതിഷേധം തുടർന്നതോടെ ഈ പോസ്റ്റിന്റെ കമന്റുകൾ ഓഫ് ചെയ്തിരിക്കുകയാണ്.
English Summary : Alia Bhatt and Karan Johar lost followers