ADVERTISEMENT

ടിക്ടോക്കിന്റെ നിരോധന വാർത്തയ്ക്കു പിന്നാലെ പിന്തുണച്ചതിന് നന്ദി പറഞ്ഞും സൗഹൃദം നിലനിർത്താൻ അഭ്യർഥിച്ചും ഉപഭോക്താക്കൾ ലൈവിൽ. പലരും വികാരഭരിതമയാണ് സംസാരിച്ചത്. വേദനയുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയാണ് വലുതെന്ന നിലപാടാണ് മിക്കവരും സ്വീകരിച്ചത്. നിരവധിപ്പേർ ഒന്നിച്ച് ലൈവ് ആരംഭിച്ചതോടെ ടിക്ടോക്കിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യണമെന്നാണ് പലരും ആവശ്യപ്പെട്ടത്. ടിക്ടോക്കിനു പകരമായുള്ള ആപ്ലിക്കേഷനുകളില്‍ ആരംഭിച്ച അക്കൗണ്ടിന്റെ വിവരങ്ങളും ചിലർ പങ്കുവച്ചു. സൗഹൃദങ്ങൾ നഷ്ടമാകുമെന്നു പറഞ്ഞ് കണ്ണീരണിഞ്ഞവരും നിരവധി. 

കുറഞ്ഞകാലം കൊണ്ടു തന്നെ കേരളീയ സമൂഹത്തിൽ ടിക്ടോക് വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള മലയാളികളുണ്ട്. ടിക്ടോക് പ്രകടനത്തിലൂടെ സിനിമകളിലും റിയാലിറ്റി ഷോകളിലും ചിലർ അവസരം നേടുകയും ചെയ്തു.

ടിക്ടോക്കിലൂടെ പ്രെമോഷൻ ചെയ്ത് വരുമാനം നേടിയിരുന്നവരുണ്ട്. കടകൾ, കോളജ് ആര്‍ട്സ് പ്രോഗ്രാം ഉദ്ഘാടനങ്ങള്‍, മോഡലിങ് എന്നിവയ്ക്ക് അവസരം ലഭിക്കാനും ടിക്ടോക് കാരണമായിരുന്നു. സൗഹൃദ സംഘങ്ങൾ രൂപപ്പെടുകയും ഇതിന്റെ ഭാഗമായി ഒത്തുച്ചേരലുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ടിക്ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവരുമുണ്ട്.

കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിലാണ് ടിക്ടോക് അതിവേഗം ജനപ്രീതി നേടിയത്. സിനിമ–സീരിയൽ താരങ്ങള്‍, ഗായകർ, രാഷ്ട്രീയക്കാർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖർ ടിക്ടോക്കിൽ സജീവമാണ്.

ടിക്ടോക്കിനു പുറമേ ഷെയർ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്സെൻഡർ, വൈറസ് ക്ലീനർ എന്നീ പ്രമുഖ ആപ്ലിക്കേഷനുകളുൾപ്പടെ 59 ആപ്പിക്കേഷനുകളാണ് ഇന്ത്യയിൽ നിരോധിച്ചത്. നിരോധനത്തിന്റെ ഭാഗമായി ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാതായി.  ചൈനീസ് അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെയാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. 

English Summary : Response of tiktokers after ban report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com