ഒന്നും ചെയ്യാതെ 2 മണിക്കൂർ യുവാവ്; വിഡിയോ കണ്ടത് 19 ലക്ഷം പേർ
Mail This Article
രണ്ട് മണിക്കൂർ യുവാവ് വെറുതെ ഇരിക്ുകന്ന വിഡിയോ കണ്ടത് 19 ലക്ഷം പേർ. ഇന്തോനേഷ്യൻ യുട്യൂബർ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത വിഡിയോയിലൂടെ തരംഗം തീർത്തത്. ക്യാമറയിലേക്ക് തുറിച്ച് നോക്കി ദിദിത് ഇരിക്കുന്നതാണ് ‘ഒന്നും ചെയ്യാതെ 2 മണിക്കൂർ’ എന്നു േപരിട്ട വിഡിയോയിലുള്ളത്. ഇന്തോനേഷ്യൻ ഭാഷയിൽ ‘പാവം സുഹൃത്ത് ഔദ്യോഗികം’ എന്നർഥം വരുന്ന ചാനലിൽ ജൂലൈ 10ന് ആണ് ദിദിത് വിഡിയോ പങ്കുവച്ചത്.
യുവാക്കള്‍ക്ക് അറിവ് പകരുന്ന ഒരു വിഡിയോ ചെയ്യാൻ സമൂഹത്തിൽ നിന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഈ വിഡിയോ ചെയ്തത് എന്നാണ് ദിദിത് പറയുന്നത്. പക്ഷേ, എന്താണ് ഇതിന്റെ പ്രയോജനമെന്ന് കാഴ്ചക്കാരെ ആശ്രയിച്ച് ഇരിക്കുമെന്നും വിഡിയോയ്ക്കെപ്പമുള്ള വിവരണത്തിൽ കൊടുത്തിട്ടുണ്ട്.
വിഡിയോ വൈറലായതോടെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുന്ന തിരക്കിലാണ് ഇയാൾ. 10 മിനിറ്റ് ചെയ്യാം എന്നു കരുതിയാണ് റെക്കോർഡ് തുടങ്ങിയതെന്നും എന്നാൽ അങ്ങനെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടതോടെ 2 മണിക്കൂർ 20 മിനിറ്റ് വരെ വിഡിയോ നീണ്ടു പോവുകയായിരുന്നു എന്നു ദിദിത് മാധ്യമങ്ങളോട് പ്രതികരിച്ചു. മാതാപിതാക്കൾ വിളിച്ചപ്പോഴാണ് വിഡിയോ അവസാനിപ്പിച്ചത്.
ഈ വിഡിയോ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. കൂടുതൽ രസകരമായ വിഡിയോകളുമായി എത്താനാണ് ശ്രമമെന്നും പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും ദിദിത് ഒരു ഇന്തോനേഷ്യൻ മാധ്യമത്തോട് പറഞ്ഞു. ഇയാൾ വിഡിയോയിൽ എത്ര തവണ കണ്ണുചിമ്മി എന്നും ശ്വാസം വലിച്ചു എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. വിഡിയോയുടെ ഉദ്ദേശത്തെക്കുറിച്ചുള്ള പല നിരീക്ഷണങ്ങളും ഒപ്പം കാണാം.
English Summary : ‘Man doing Nothing for 2 hours , video goes viral