ADVERTISEMENT

‘പിഡബ്യുഡി ഒരുക്കിയ വഴിയിലൂടെ മാവേലി നേരത്തെ കേരളത്തിലെത്തി. എന്നാൽ മുൻകരുതലുകൾ ഒന്നും സ്വീകരിക്കാതിരുന്നതിനാൽ ഇപ്പോൾ ക്വാറന്റീനിലാണ്’. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ടിന്റെ ആശയമാണിത്. റോഡുകളുടെ ശോചനീയാവസ്ഥയും സമകാലീന സാഹചര്യവും വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഫൊട്ടോഗ്രഫറായ ഗോകുൽ ദാസും സുഹൃത്തുക്കളും ചേർന്ന് മാവേലിയെ നേരത്തെ കേരളത്തിലെത്തിച്ചത്. 

maveli-1

പാതാളത്തിലേക്ക് നീണ്ടു കിടക്കുന്ന റോഡിലെ കുഴികളാണ് പതിവിലും നേരത്തെ എത്താൻ മാവേലിയെ സഹായിച്ചത്. കഴിഞ്ഞ തവണ പ്രളയത്തിൽ മുങ്ങിപ്പോയ ഓണത്തിന്റെ ക്ഷീണം മാറ്റാം ഒപ്പം പെരുന്നാളും കൂടാം എന്നാണ് നേരത്തെ എത്തിയപ്പോൾ മാവേലി മന്നൻ കരുതിയത്. ശരീരത്തിലെ ചെളിയെല്ലാം തുടച്ചു കളഞ്ഞ് യാത്ര തുടരാം എന്നു കരുതി ഒന്നിരുന്നതാണ്. ‘മാസ്ക് എവിടെ’ എന്ന ചോദ്യമാണ് പിന്നെ കേട്ടത്. നാട്ടിലെ സംഭവങ്ങളറിയാതെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിക്കാതെ എത്തിയ ആളെ പൊക്കിയെടുത്ത് ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ ആക്കി. ഇനിയെന്തായാലും ക്വാറന്റീന്‍ കഴിഞ്ഞേ നാടു കാണാൻ മാവേലിക്ക് ഇറങ്ങാനാകൂ.

maveli-2

തൃശൂർ ജില്ലയിലെ അക്കിക്കാവ്– തിപ്പിലിശ്ശേരി റോഡിലാണ് ഗോകുൽ ഫോട്ടോഷൂട്ട് നടത്തിയത്. ‘‘ഞങ്ങളുടെ നാട്ടിലെ റോഡ് ആണത്. റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നതും വെള്ളക്കെട്ട് രൂപപ്പെട്ടതും വണ്ടികൾ അതിലൂടെ ബുദ്ധിമുട്ടി സഞ്ചരിക്കുന്നതും ചിത്രങ്ങളിൽ കാണാം. കുറേ കാലമായി റോഡിന്റെ അവസ്ഥ ഇതാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു ഫോട്ടോഷൂട്ടിന്റെ ലക്ഷ്യം’’– ഗോകുൽ ദാസ് വ്യക്തമാക്കി.

maveli-3

റോഡിന്റെ അവസ്ഥ വിശദീകരിച്ച് വിഡിയോ ചെയ്യുന്നതിനേക്കാൾ ശ്രദ്ധ കിട്ടുമെന്ന് തോന്നിയതിനാലാണ് ക്രിയാത്മക സമീപനം സ്വീകരിച്ചത്. ഗോകുലിന്റെ സുഹൃത്ത് സനൽ ആണ് മാവേലിയായത്. കൃഷ്ണദാസ്, രതീഷ് എന്നിവർ ആരോഗ്യപ്രവര്‍ത്തകരായി. ധനീഷ് കെ.ആർ, വിഷ്ണു എം.സി, ആദർശ്, മുസമ്മിൽ മൂസ, രാഹുൽ ഒ.സെ‍ഡ് എന്നിവരാണ് ഷൂട്ടിന് സഹായമൊരുക്കിയത്.

maveli-4

കോവിഡ് ബോധവത്കരണം ലക്ഷ്യമിട്ട് നടത്തിയ ഹോളിവുഡ് കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും ആരോഗ്യപ്രവർത്തകരോടുള്ള ആദരവായി നഴ്സിന്റെ രൂപം കൊത്തിയെടുക്കുന്ന ശില്പിയുടെ ഫോട്ടോഷൂട്ടും ഗോകുലിന് മുൻപും ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്.

English Summary : Maveli is in quarantine, photoshoot goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com