ADVERTISEMENT

കേരളത്തെ നടുക്കിയാണ് രാജമല പെട്ടിമുടി പ്രദേശത്തെ ഉരുൾപൊട്ടൽ വാർത്ത പുറത്തുവന്നത്. മഴയും കാറ്റും വകവയ്ക്കാതെ മണ്ണിനിടയിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർക്ക് പോലും വേദനയായി മാറിയ ഒരു രംഗമുണ്ട്. ഉറ്റവരെ ഓർത്ത് വാവിട്ട് വിലപിക്കുന്ന മനുഷ്യർക്കിടയിലൂടെ വേദനയോടെ ഓടിനടക്കുന്ന ഒരു വളർത്തു നായ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ രഞ്ജിത്ത് ശങ്കർലാൽ മൊബൈലിൽ പകർത്തിയ ചിത്രം വേദനയോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

കണ്ടെത്തിയ മൃതദേഹങ്ങൾക്കും വിലപിക്കുന്ന മനുഷ്യർക്കും ഒപ്പം ഏറെ വേദനിപ്പിച്ച ഒരു ദൃശ്യമായിരുന്നു മഴയും കാറ്റും വകവയ്ക്കാതെ അവിടെ നടക്കുന്ന നായയുടേതെന്നു രഞ്ജിത്ത് പറയുന്നു. ഇടുക്കി ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ രഞ്ജിത്ത് ശങ്കർലാൽ ആ കാഴ്ച വിവരിക്കുന്നു.

ഉടമയെത്തേടി ദിവസങ്ങളോളം

പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിൽനിന്ന് ഞാനും ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ ഡ്യൂട്ടിക്കായി എത്തുമ്പോൾ തന്നെ ആൾക്കൂട്ടത്തിനിടയ്ക്ക് ഈ നായ സ്ഥാനം പിടിച്ചിരുന്നു. കൂടെ ഒരു കറുത്ത നായ കൂടി ഉണ്ടായിരുന്നു. മണ്ണ് മാറ്റാനും കല്ലുകൾ പെറുക്കി കൂട്ടാനുമൊക്കെ ആളുകൾ ശ്രമിക്കുമ്പോൾ എല്ലായിടത്തും പരവശനായി ഓടി നടക്കുകയായിരുന്നു ഈ നായ.  

മണ്ണിടിച്ചിലിൽ മരണപ്പെട്ട ആരുടെയോ വളർത്തുനായയായിരുന്നു അത്. നിമിഷനേരം കൊണ്ട് തന്റെ വാസസ്ഥലവും ഉടമയുമെല്ലാം മണ്ണിനടിയിലായപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആ നായ രക്ഷാപ്രവർത്തകർക്കിടയിൽ പരതി നടക്കുകയായിരുന്നു. രക്ഷാപ്രവർത്തകരിൽ ചിലർ സംഭവസ്ഥലത്ത് നിന്നും നായയെ അകറ്റി നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

വെള്ളമോ ഭക്ഷണമോ വേണ്ട

മണ്ണിനടിയിൽനിന്നും ഓരോ മൃതദേഹം കണ്ടെടുക്കുമ്പോഴും നായ അതിനടുത്തേക്ക് ഓടിയെത്തുമായിരുന്നു. സ്ട്രെച്ചറിൽ ഒരോ മൃതദേഹം മാറ്റുമ്പോഴും അത് അനുഗമിക്കും. ഇതിനിടയ്ക്ക് മഴ ശക്തി പ്രാപിച്ചതും ശക്തമായ കാറ്റ് വീശിയതുമൊന്നും ആ കാത്തിരിപ്പിന് ബാധിച്ചില്ല. മഴ നനഞ്ഞുകൊണ്ടുള്ള നായയുടെ ഇരുത്തം ആരിലും വിഷമം ജനിപ്പിക്കുന്നതായിരുന്നു. അതിനിടയ്ക്കാണ് ഞാൻ മൊബൈലിൽ അവന്റെ ചിത്രം പകർത്തിയത്. യജമാനനോടുള്ള ആ മിണ്ടാപ്രാണിയുടെ സ്നേഹം എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് ഫോട്ടോയെടുത്തത്.

ഇതിനിടയ്ക്ക് പലരും ഭക്ഷണം നായയുടെ വിഷമവും വേദനയും കണ്ട് അതിനു ഭക്ഷണം കഴിക്കാനായി നൽകിയെങ്കിലും അത് ഒന്നും കഴിച്ചില്ല. മഴയത്തുള്ള ആ ഇരിപ്പ് തുടർന്നു. എന്റെ ഡ്യൂട്ടി കഴിഞ്ഞ് ഞാൻ തിരിച്ചു പോന്നപ്പോഴും രക്ഷാപ്രവർത്തകർക്കിടയിൽ അവൻ ഓടി നടക്കുന്നുണ്ടായിരുന്നു. ആ ദുരന്ത ഭൂമിയിൽ നിന്നും ഞാൻ ആകെ പകർത്തിയ ചിത്രം ആ നായയുടേത് മാത്രമാണ്. ഡ്യൂട്ടിക്ക് ശേഷം ഞാൻ ഇപ്പോൾ ക്വാറന്റീനിൽ ആണ്. ഒറ്റയ്ക്കായി പോയ ആ ജീവിയുടെ വേദന എന്നെ വല്ലതെ കൊളുത്തി വലിക്കുന്നുണ്ട്. ചിത്രം വൈറൽ ആയപ്പോൾ അതിനെ എടുത്ത് വളർത്താൻ ആരെങ്കിലും തയ്യാറായെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.


English Summary : Dog searching owners in Pettimudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com