ADVERTISEMENT

‘ഒരോ പ്രതിസന്ധികളിൽ അകപ്പെടുമ്പോഴും ദുരിതങ്ങൾ വേട്ടയാടുമ്പോഴും നമ്മൾ കരുതും രക്ഷിക്കാനായി ഒരാൾ വരുമെന്ന്. നാടോടി കഥകളിൽ പെൺകുട്ടിയെ രക്ഷിക്കാനായി വെള്ളക്കുതിരയുടെ പുറത്തേറി വരുന്ന രാജകുമാരനെ പോലെ. നമ്മെ രക്ഷിച്ച് ആ കുതിരപ്പുറത്തു കയറ്റി സന്തോഷവും സുഖവും മാത്രമുള്ള ലോകത്തേക്ക് കൊണ്ടു പോകുമെന്ന്. എന്നാല്‍ അത് കഥകളില്‍ മാത്രമേയുള്ളൂ. ജീവിതത്തിൽ പേരാളി ഏകനാണ്. പതിയെ പതിയെ ദുഃഖത്തിന്റെയും പ്രതിസന്ധികളുടേയും കെട്ടുപാടുകളിൽ നിന്ന് സ്വയം മോചനം നേടേണ്ടതുണ്ട്’ . ഈ ആശയത്തിനെ ചിത്രങ്ങളിലേക്ക് പകർന്ന്, ശബ്ദത്തിന്റെ കരുത്തോടെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് ടിജോ ജോൺ തന്റെ വെബ് സ്പെഷൽ ഫോട്ടോ സീരിസായ ലൗവ് ആഫ്റ്റർ ലൗവിന്റെ രണ്ടാം ഭാഗമായ ഫ്ലൂയിഡിറ്റി ഓഫ് സെൽഫിലൂടെ. യുവതാരം സംയുക്ത മേനോനെ ഫീച്ചർ ചെയ്യുന്ന സീരിസ് അതിന്റെ പൂർണത കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 

ദുഃഖങ്ങളെയും ഏകാന്തതയെയും മറികടന്ന്, ആത്മാവിന്റെ സംഗീതം കൊണ്ട് ആനന്ദ നൃത്തമാടുന്ന ഒരാളെ കാണുമ്പോൾ നമ്മുടെ ഹൃദയവും നിറയും. ഞാനല്ലേ അത് എന്നു ചിന്തിച്ചു പോകും. ദിവസമോ, സമയമോ, ചുറ്റുപാടുകളോ തിരിച്ചറിയാതെ, അലസമായി തളർന്നുള്ള കിടപ്പിൽ നിന്ന് ഊർജസ്വലതയിലേക്ക്, ആഘോഷത്തിലേക്ക് മാറാൻ ആവശ്യമുള്ളത് തിരിച്ചറിവാണ്. തന്നെ രക്ഷിക്കാൻ താൻ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ്. നടക്കാൻ പഠിക്കുന്ന കുഞ്ഞിനെപ്പോലെ, പതിയെ, ചെറിയ ചുവടുകൾ വച്ചു വേണം ആ മാറ്റം. ജീവിതത്തിന് താളവും നിറവും അർഥവും അപ്പോൾ ലഭിക്കും. 13 ഫ്രെയിമുകളിലൂടെയാണ് ഇക്കാര്യം അതിമനോഹരമായി ചിത്രീകരിച്ചത്.

ഇത് തന്റെ കഥയാണ്. എന്നാൽ ഇത് എല്ലാവരുടേയും കഥയാണ് എന്നാണു ടിജോ ജോണിന് ഈ ഫോട്ടോ ഷൂട്ടിനെ കുറിച്ച് പറയാനുള്ളത്. മനസ്സിൽ ഈ ആശയം തോന്നിയപ്പോൾ സംയുക്തയുമായി സംസാരിച്ചു. പൂർണ സമ്മതം ലഭിച്ചതിനെ തുടർന്നു നടന്ന ചർച്ചകളിലാണ് ആശയം വികസിക്കുന്നത്. ജോബി ജോസഫ് ആശയത്തെ മനോഹരവും അതിശക്തവുമായ രീതിയിൽ എഴുതി. സ്റ്റുഡിയോയിൽ വീടിന്റെ സെറ്റ് ഇട്ടായിരുന്നു ഷൂട്ടിങ്. ‘‘മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ചിത്രങ്ങൾ പകര്‍ത്തുന്ന രീതിയല്ല പിന്തുടർന്നത്. കണ്‍സപ്റ്റ് ഡെവലപ്മെന്റിന്റെ ഭാഗമായിരുന്നതുകൊണ്ട് സംയുക്തയ്ക്ക് എന്താണു ചെയ്യേണ്ടതെന്ന് നന്നായി അറിയാമായിരുന്നു. ഈ വലിയ സെറ്റിലെ ഏതു ഭാഗം വേണമെങ്കിലും ഉപയോഗിക്കാം എന്നായിരുന്നു എന്റെ നിർദേശം’’ – ടിജോ പറഞ്ഞു.

പരസ്പരം ബന്ധപ്പെടുത്താവുന്ന 13 എപ്പിഡോസുകളാണ് ഫോട്ടോസീരിസിൽ ഉണ്ടാവുക. ഐശ്വര്യ ലക്ഷ്മിയെ ഫീച്ചർ ചെയ്ത സീരിസിലെ ആദ്യ ഭാഗമായ ലോസ്റ്റ് ആൻഡ് ഫൗണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയനഷ്ടത്തിന്റെ വേദനയും അതിൽ നിന്നുള്ള കണ്ടെത്തലുമാണ് 13 ഫ്രെയിമുകളിലൂടെ ലോസ്റ്റ് ആൻഡ് ഫൗണ്ട് പറഞ്ഞത്. 

‘‘ആദ്യ ഫോട്ടോഷൂട്ടിൽ സ്ഥാനം പിടിച്ച ഒരു വേര് രണ്ടാമത്തെ ഫോട്ടോഷൂട്ടിലുണ്ട്. പുസ്തകങ്ങൾ സൂക്ഷിക്കാനാണ് അത് ഉപയോഗിച്ചിരിക്കുന്നത്. പഴയ അനുഭവങ്ങൾ അറിവുകളാകുന്നു എന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം പിടിക്കുന്ന ഓരോ വസ്തുക്കള്‍ക്കും കഥകൾ പറയാനുണ്ട്. ആസ്വാദകന് ഇഷ്മുള്ള രീതിയിൽ വ്യാഖ്യാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഇതിലുണ്ട്’’– ടിജോ വിശദീകരിച്ചു.

ശബ്ദത്തെ അതിമനോഹരമായി സംയോജിപ്പിക്കാൻ സാധിച്ചതാണ് ചിത്രങ്ങൾക്ക് ഗാംഭീര്യം നൽകുന്നത്. കടൽത്തീരത്തുള്ള വീടാണ് എന്ന് പശ്ചാത്തല ശബ്ദത്തിലൂടെയാണ് പറയുന്നത്. നായിക ജീവിതത്തിലെ മാറ്റങ്ങള്‍ക്കും സംഗീതത്തിന്റെ ഊർജമുണ്ട്. വിനു തോമസ് ആണ് സംഗീതം നിർവഹിച്ചത്. ഇംഗ്ലണ്ടിലാണ് വേയിസ് ഓവർ ചെയ്തത്. 

ലോക്ഡൗണിലാണ് ഇത്തരമൊരു ഉദ്യമത്തിന് ടിജോ ജോൺ തുടക്കമിട്ടത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് എന്ന നിലയിൽ വികസിപ്പിച്ച ആശയം പിന്നീട് ഫോട്ടോസീരീസ് ആയി രൂപാന്തരപ്പെടുകയായിരുന്നു. പരിമിധികളില്ലാതെ ഒരു കലാസൃഷ്ടി ചെയ്യാനുള്ള ആഗ്രഹമാണ് പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന ടിജോയ്ക്ക് ഇതിനു കരുത്തായത്. ‘‘പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് വരാന്‍ പോകുന്ന ഏതോ സിനിമ എന്നൊക്കെ തെറ്റിദ്ധിരിച്ചിട്ടുണ്ട്. ചിലർ ആ ചിത്രങ്ങൾ മാത്രം കണ്ട് അതാണ് വർക് എന്ന് കരുതുന്നു. എന്നാൽ അത് എന്താണ് എന്ന് അറിയാൻ, പൂർണമായി ആസ്വദിക്കാൻ സൈറ്റിൽ തന്നെ വരേണ്ടതുണ്ട്. ചിത്രങ്ങളും സംഗീതവും വോയസ് ഓവറും ഒക്കെ ചേരുന്ന ഈ സൃഷ്ടി പുതിയൊരു അനുഭവം ആകും. ഏതാനും മിനിറ്റുകൾ മാത്രം മാറ്റിവച്ചാൽ മതി’’– ടിജോ പറഞ്ഞു. 

ഫ്ലൂയിഡിറ്റി ഓഫ് സെൽഫ് ഫോട്ടോസ്റ്റോറി കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com