വിവാഹം ശരിയാകുന്നില്ല, ഫ്ലക്സ് സ്ഥാപിച്ച് വധുവിനെ തേടി യുവാവ്; പരസ്യം ഏറ്റെടുത്ത് സോഷ്യൽലോകം
Mail This Article
‘വധുവിനെ തേടുന്നു. ഡിമാന്റുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെപിടിച്ചു കൊണ്ട്, സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്’. കോട്ടയത്തെ കാണക്കാരിയിലുള്ള തടിമില്ലിന് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിലെ വരികളാണിത്. ഇങ്ങനെയും വിവാഹപരസ്യമോ എന്ന അദ്ഭുതമായിരുന്നു ഫ്ലക്സ് കണ്ടവർക്ക്. പല രീതിയിൽ ശ്രമിച്ചിട്ടും വിവാഹം ശരിയാകാതെ വന്നതോടെ കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്റ്റ്യൻ (35) അറ്റകൈ പ്രയോഗം എന്ന നിലയിൽ സ്ഥാപിച്ചതാണ് ഈ ഫ്ലക്സ്.
പല കാരണങ്ങൾ കൊണ്ട് അനീഷിന്റെ വിവാഹം നീണ്ടു പോയി. ഒടുവിൽ വിവാഹത്തിന് ഒരുങ്ങിയപ്പോൾ പെണ്ണ് കിട്ടാനുമില്ല. വിവിധ മാർഗങ്ങളിലൂടെ വധുവിനെ തേടിയെങ്കിലും ഒന്നും ശരിയായില്ല. ആ സാഹചര്യത്തിലാണ് ഫ്ലക്സ് സ്ഥാപിക്കാം എന്ന് അനീഷിന് തോന്നിയത്. തുടർന്ന് ഫോട്ടോയും പരസ്യ വാചകവും മൊബൈൽ നമ്പറും മെയിൽ ഐഡിയും ഉൾപ്പടുത്തി ഫ്ലക്സ് ഡിസൈൻ ചെയ്ത് തന്റെ മില്ലിന് മുമ്പില്‍ സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് ഈ ഫ്ലക്സ് സമൂഹമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിച്ചു. ഇതോടെ ഏതാനും ആലോചനകൾ വന്നു. ‘‘വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ ചില ആലോചനകൾ വന്നു. എന്നാൽ അത്ര ഗൗരവമായി ഒന്നും തോന്നിയില്ല. ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കാനുള്ള ആളെ ആണല്ലോ തേടുന്നത്. ഇപ്പോഴാണെങ്കിൽ കോവിഡിന്റെ പ്രതിസന്ധികളുമുണ്ട്. എന്തായാലും എല്ലാം വേഗം ശരിയാകുമെന്നാണ് പ്രതീക്ഷ’’– അനീഷ് പറഞ്ഞു.
English Summary : Kottayam native puts up need a girl for marriage hoarding