മുടിയും താടിയും വെട്ടി വൈറലായി; മരിച്ചെന്നു കരുതിയ ആളെ കുടുംബം കണ്ടെത്തി
Mail This Article
തെരുവിൽ അലഞ്ഞു തിരിയുന്ന ആളോട് ഭക്ഷണം വേണോ എന്നൊരു ചോദ്യം. എന്നാൽ തന്റെ മുടിയും താടിയും വെട്ടിത്തരാമോ എന്നായിരുന്നു അയാൾ തിരിച്ചു ചോദിച്ചത്. മുടി വെട്ടുകയും അയാളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങള്‍. 10 വർഷം മുമ്പ് കാണാതായ ഇയാളെ തിരിച്ചറിഞ്ഞ് വീട്ടുകാരെത്തി. ബ്രസീലിലെ ഗോയിനിയ നഗരത്തിലാണ് സംഭവം.
തെരുവിൽനിന്ന് ആക്രി പെറുക്കി വിറ്റാണ് ജോവോ കോയൽഹോ ഗുയിമാറീസ് എന്നയാൾ ജീവിക്കുന്നത്. ഒരു ദിവസം അലസ്സാൻഡ്രോ ലോബോയുടെ ഫാഷൻ സ്റ്റോറിനു മുമ്പിൽ ജോവോ എത്തി. ഇയാളുടെ അവസ്ഥ കണ്ടപ്പോൾ ഭക്ഷണം വേണോ എന്ന് ലോബോ ചോദിച്ചു. എന്നാൽ തനിക്ക് ഭക്ഷണം വേണ്ടെന്നും ഒരു പകരം മുടിയും താടിയും വെട്ടിത്തരാമോ എന്നായിരുന്നു ജോവോ തിരിച്ചു ചോദിച്ചത്. ഉടനെ ലോബോ ജോവോയോ തന്റെ ഫാഷൻ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുടിയും താടിയും സ്റ്റൈലിഷ് ആയി വെട്ടി കൊടുത്തു. കൂടാതെ മൂന്ന് ജോഡി ഡ്രസ്സും സമ്മാനിച്ചു.
ജോവോയുടെ ഈ മേക്കോവറിന്റെ ചിത്രം ലോബോ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഈ ചിത്രം വൈറലായതാണ് 10 വർഷത്തിനുശേഷം ജോവോ കുടുംബത്തിലേക്ക് തിരിച്ചെത്താൻ കാരണമായത്. ചിത്രം കണ്ട് ജോവോയുടെ സഹോദരിയും അമ്മയും ലോബോയെ ബന്ധപ്പെട്ടു. 10 വർഷം മുമ്പ് കാണാതായ മകനാണെന്നും മരിച്ചു പോയെന്നാണ് കരുതിയതെന്നും അറിയിച്ചു. തുടർന്ന് അവരെത്തി ജോവോയെ കൂട്ടികൊണ്ടു പോയി. ഈ ക്രിസ്മസ് കാലത്ത് ഒരാളുടെ ജീവിതത്തിൽ മാറ്റത്തിന് കാരാണമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലോബോ.
English Summary : Homeless Man Who Made News After Getting Haircut Recognised By Family Who Thought He Was Dead