ഹിറ്റ്ലറുടെ ടോയ്‌ലറ്റ് സീറ്റ് ലേലത്തിന്; പ്രതീക്ഷിക്കുന്നത് 11 ലക്ഷം രൂപ !
Mail This Article
ജർമന്‍ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ടോയ്‌ലറ്റ് സീറ്റ് ലേലത്തിന്. ഹിറ്റ്ലറുടെ വസതിയായ ഹോളിഡേ ഹോമിലെ സ്വകാര്യ ശുചിമുറിയിലെ ടോയ്‌ലറ്റ് സീറ്റാണ് അമേരിക്കയിലെ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്‌ഷൻസ് ലേലത്തിൽ വെയ്ക്കുന്നത്. ഫെബ്രുവരി എട്ടിനാണ് ലേലം. 15000 ഡോളർ (ഏകദേശം 11 ലക്ഷം രൂപ) വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
റാഗ്‌നാൾഡ് ബോർച്ച് എന്ന അമേരിക്കൻ സൈനികനാണു മരത്തടി കൊണ്ടു നിർമിച്ച ടോയ്‌ലറ്റ് സീറ്റ് എടുത്തുകൊണ്ടു വന്നത്. ഹിറ്റ്ലറെ വധിക്കാനായി ജർമനിയിലെത്തിയ ഫ്രഞ്ച്–അമേരിക്കൻ സംയുക്ത സൈനിക സംഘത്തിലെ അംഗമായിരുന്നു ബോർച്ച്. സംയുക്ത സേനയുടെ ആക്രമണത്തിൽ ഹിറ്റ്ലറുടെ ഹോളിഡേ ഹോം നശിച്ചു. അവിടെനിന്നും ആവശ്യമുള്ളത് എടുത്തുകൊള്ളാൻ ഉയർന്ന ഉദ്യോഗസ്ഥൻ സൈനികർക്ക് നിർദേശം നൽകി. തുടർന്ന് ഹിറ്റ്ലറുടെ ടോയ്‌ലറ്റ് സീറ്റ് ബോർച്ച് എടുക്കുകയായിരുന്നു.
അമേരിക്കയിൽ എത്തിച്ച ടോയ്‌ലറ്റ് സീറ്റ് ബോർച്ച് വീട്ടിൽ ഭദ്രമായി സൂക്ഷിച്ചു. മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പമുള്ള തന്റെ രണ്ടു ഫോട്ടോകളും ഹിറ്റ്ലറെ പരിഹസിക്കുന്ന ഒരു വാർത്തയും ടോയ്‌ലറ്റ് സീറ്റിൽ ബോർച്ച് ഒട്ടിച്ചുവച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ബോർച്ചിന്റെ കുടുംബം ടോയ്‌ലറ്റ് സീറ്റ് ലേലത്തിൽവെയ്ക്കാൻ തീരുമാനിച്ചത്. 5000 ഡോളറാണ് അടിസ്ഥാന വില.
English Summary : Hitler’s toilet expected to fetch up to $15K at auction