ADVERTISEMENT

കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് ട്വിറ്ററിന്റെ നടപടി നേരിട്ട നടി കങ്കണ റനൗട്ടുമായി ഇനി മുതൽ സഹകരിക്കേണ്ടതില്ലെന്ന് ഫാഷൻ ഡിസൈനർമാരായ. റിംസിം ദാദു, ആനന്ദ് ഭൂഷൺ എന്നിവരുടെ തീരുമാനം. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും തങ്ങളുടെ ബ്രാൻഡിന്റെ തീരുമാനം അറിയിച്ചത്. ബംഗാളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ കലാപാഹ്വാനം.

ശരിയായ കാര്യം ചെയ്യാൻ ഇനിയും വൈകിയിട്ടില്ല. കങ്കണയുമായി സഹകരിച്ചു ചെയ്ത എല്ലാ വർക്കുകളും ഞങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്നും നീക്കം ചെയ്യുന്നു. ഭാവിയിൽ അവരുമായി സഹകരിക്കില്ലെന്നു പ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു റിംസിം ഡാദു സമൂഹമാധ്യമത്തിൽ കുറിച്ചത്. രാജ്യം ഒരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഏതൊരു രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും പരസ്പരം സഹായിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടത്. സെലിബ്രിറ്റികളും അങ്ങനെയായിരിക്കണം. അല്ലാതെ അക്രമത്തിന് ആഹ്വാനം ചെയ്യുകയല്ല വേണ്ടതെന്നും ടൈംസ് ഓഫ് ഇന്ത്യയോട് റിംസിം പ്രതികരിച്ചു. 

കങ്കണയുമായി സഹകരിക്കും മുമ്പ് ഫാഷൻ ഡിസൈനർമാർ രണ്ടു തവണ ആലോചിക്കണമെന്നാണ് ആനന്ദ് ഭൂഷൺ കുറിച്ചത്. ഭാവിയില്‍ അവരുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അവർ പറഞ്ഞതിനെ അപലപിക്കുന്നതായും ഭൂഷൺ വ്യക്തമാക്കി.

എന്നാൽ ആനന്ദ് ഭൂഷണെതിരെ കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തി. കങ്കണയുടെ പേര് ഉപയോഗിച്ച് പ്രശ്സതി നേടാനാണ് ആനന്ദ് ഭൂഷണിന്റെ ശ്രമം. ഞങ്ങൾ അയാളുമായി സഹകരിക്കുകയോ അയാളെ അറിയുകയോ ചെയ്യില്ല. ചെറിയൊരു ഡിസൈനർ ഇന്ത്യയിലെ മുൻനിര നടിയുടെ പേര് സ്വന്തം ബ്രാന്‍ഡ് പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്. നമുക്ക് കോടതിയിൽ കാണാം’’– രംഗോലി കുറിച്ചു.

‘നിന്നെ ആരും അറിയില്ല ആനന്ദ് ഭൂഷൺ. ദയവായി അവിടെ ഇരിക്കൂ. വെറുതെ മറ്റുള്ളവരുടെ ചെലവില്‍ പ്രശസ്തനാകാൻ നോക്കരുത്. ’’– എന്നൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയും രംഗോലി പങ്കുവച്ചു.

2000ത്തിൽ ഗുജറാത്തിൽ കാണിച്ചതു പോലെയുള്ള വിശ്വരൂപം ബംഗാളിലും പുറത്തെടുത്ത് മമത ബാനർജിയെ മെരുക്കാനായിരുന്നു കങ്കണയുടെ ആഹ്വാനം. എന്നാൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതായി വിമർശനം ഉയർന്നതിനു പിന്നാലെ ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ജനാധിപത്യത്തിന്റെ മരണം എന്നായിരുന്നു നടപടിയോട് കങ്കണയുടെ പ്രതികരണം. 

English Summary : Fashion designers boycott Kangana Ranaut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com