ADVERTISEMENT

10 വർഷം മുൻപാണു കണ്ണൂർ സ്വദേശികളായ അനീഷ് കുമാറും അജിതയും വിവാഹിതരാകുന്നത്. ആലോചന വരുമ്പോൾത്തന്നെ തങ്ങള്‍ക്കിടയിൽ യാദൃച്ഛികമായി സംഭവിച്ച ഒരു സാമ്യം അവർ ശ്രദ്ധിച്ചിരുന്നു. ഇരുവരുടെയും ജന്മദിനം ഒരേ ദിവസമാണ്. രണ്ടാൾക്കും ഒരുമിച്ചു പിറന്നാൾ ആഘോഷിക്കാമല്ലോ എന്നൊക്കെ അന്നു ചിലർ തമാശയായി പറഞ്ഞു.

എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല ഈ കുടുംബത്തിലെ അപൂർവ സാമ്യതകൾ. 2012ൽ ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു. അതും അനീഷിന്റെയും അജിതയുടെയും ജന്മദിനത്തിൽ. അഞ്ച് വർഷങ്ങൾക്കിപ്പുറം 2019ൽ മകൻ ജനിച്ചു. മറ്റു മൂവരുടെയും ജന്മദിനത്തിലായിരുന്നു അത്. അങ്ങനെ മേയ് 25 കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനമായി. അപൂർവങ്ങളിൽ അപൂർവം എന്നു തന്നെ വിളിക്കാവുന്ന സവിശേഷത.

1981 മേയ് 25നാണ് അനീഷ് ജനിച്ചത്. അജിതയുടെ ജന്മദിനം 1987 മേയ് 25ന്. 2012 മേയ് 25ന് മകൾ ആരാധ്യയും 2019 മേയ് 25 ന് മകൻ ആഗ്നേയും ജനിച്ചു. 

ഈ സംഭവം അറിയുമ്പോൾ എല്ലാവരും അദ്ഭുതപ്പെടാറുണ്ട്. മക്കളുടെ ജനനവും യാദൃച്ഛികമായി ഇതേ ദിവസം തന്നെ സംഭവിച്ചതാണെന്നും അങ്ങനെയാകാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അനീഷ്. ‘കഴിഞ്ഞ വർഷം മുതലാണ് ഞങ്ങളുടെ ഫോട്ടോ ഒക്കെ വെച്ച് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ സവിശേഷതയുള്ള മറ്റേതെങ്കിലും കുടുംബത്തെക്കുറിച്ച് കേട്ടിട്ടില്ല.  യാദൃച്ഛികമായി സംഭവിച്ച ഈ സാമ്യതയിൽ സന്തോഷമേ ഉള്ളൂ’– അനീഷ് മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു.

‘‘കഴിഞ്ഞ മേയ് 25ന് ആണ് മകന് ഒരു വയസ്സ് തികഞ്ഞത്. കോവിഡ് ആയതിനാൽ ആഘോഷങ്ങൾ വേണ്ടെന്നു വച്ചു. ഇത്തവണയും അങ്ങനെ തന്നെ. കേക്ക് മുറിച്ച് വീടിനുള്ളിൽ തന്നെ സന്തോഷം പങ്കുവച്ചു. എല്ലാവരും ആശംസകൾ അറിയിക്കുമ്പോളും സന്തോഷം’’ അനീഷ് കൂട്ടിച്ചർത്തു.

കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ സ്വദേശികളാണ് അനീഷും കുടുംബവും. പ്രവാസിയായിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ ഫാം നടത്തുകയാണ്.

English Summay : All members of the family celebrating their birthday on same date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com