ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ നിരോധിക്കണമെന്ന നടി ഗായത്രി സുരേഷിന്റെ ആവശ്യത്തിനും ട്രോള്‍. സമൂഹമാധ്യത്തിൽ ലൈവ് വിഡിയോയിലൂടെയാണ് ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി അഭ്യർഥിച്ചത്. ആളുകളെ പരിഹസിക്കുകയും അടിച്ചമർത്തുകയുമാണ് ട്രോളുകളുടെ ലക്ഷ്യമെന്നും അധിക്ഷേപ കമന്റുകൾ ആളുകളുടെ മനോനില തെറ്റിക്കുമെന്നും ഗായത്രി പറഞ്ഞിരുന്നു. എന്നാൽ വിഡിയോ വൈറലായതിനു പിന്നാലെ ഗായത്രി പറഞ്ഞ കാര്യങ്ങൾ ട്രോളുകളിൽ നിറയുകയായിരുന്നു.

gayathri-suresh-2

‘ലഹരിമരുന്നിൽനിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമല്ലേ? അപ്പോൾ ട്രോളുകളിൽനിന്നു പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ’ എന്ന ഗായത്രിയുടെ വാക്കുകളാണ് കൂടുതൽ ട്രോൾ ചെയ്യപ്പെട്ടത്. 

ലൈവിലെത്തി ഗായത്രി പറഞ്ഞതിങ്ങനെ

‘‘ഈ ട്രോളുകൾ അത്ര നല്ലതൊന്നുമല്ല. ഇതിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം ആളുകളെ പരിഹസിക്കുക എന്നതാണ്. സോഷ്യൽമീഡിയ തുറന്നുകഴിഞ്ഞാൽ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളത്. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ തലമുറയുടെ കാര്യം പോട്ടെ. ഇനി വരുന്ന തലമുറ കണ്ടു പഠിക്കുന്നത് ഈ ആക്രമണ സ്വഭാവമാണ്.

ഒരാൾ അഭിപ്രായം പറഞ്ഞാൽ, അയാളെ അടിച്ചമർത്താനുള്ള പ്രവണതയാണ് കുട്ടികളെ കാണിച്ചുകൊടുക്കുന്നത്. അങ്ങനെയുള്ള ജനതയെ അല്ല, മറ്റുള്ളവർക്കൊപ്പം നില്‍ക്കുന്ന സമൂഹമാണ് വേണ്ടത്. ഞാൻ ഈ പറയുന്നത് എവിടെയെത്തും എന്നറിയില്ല. എനിക്കൊന്നും പോകാനില്ല, അത്രമാത്രം അടിച്ചമർത്തിക്കഴിഞ്ഞു എന്നെ. സിനിമ വന്നില്ലേല്ലും എനിക്ക് കുഴപ്പമില്ല.

എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും നടപടികളും എനിക്ക് ഇഷ്ടമാണ്. സാറിത് കേൾക്കും എന്നു വിശ്വസിക്കുന്നു. സാറിന്റെ അരികിൽ ഈ സന്ദേശം എത്തും. സോഷ്യൽ മീഡിയ ഇപ്പോൾ ജീവിതത്തെ ഭരിക്കുന്ന ഭാഗമായി മാറിയിരിക്കുകയാണ്. ലഹരിമരുന്നിൽനിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമല്ലേ? അപ്പോൾ ട്രോളുകളിൽനിന്നു പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? ട്രോൾ വരും പിന്നെ കമന്റ് വരും. ആ കമന്റ് കാരണം ആളുകൾ മെന്റലാവുകയാണ്.

ഇത് എന്റെ മാത്രം പ്രശ്നമല്ല. ഇന്നലെ ഫെയ്സ്ബുക് നോക്കുമ്പോൾ എല്ലാത്തിനും അടിയിൽ വൃത്തികെട്ട കമന്റുകളാണ്. സാറിനു പറ്റുമെങ്കിൽ, നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് പറയില്ലേ, ഇവിടെ നമുക്ക് എലിയെ ചുടാം. സാറ് വിചാരിച്ചാൽ നടക്കും. ഇതൊരു അപേക്ഷയാണ്. എല്ലായിടത്തെയും കമന്റ് സെക്‌ഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും. കമന്റ്സ് നീക്കാൻ പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം സർ. എന്തെങ്കിലുമൊന്ന് ചെയ്യണം. ആളുകൾക്ക് ഒരു ഭയം വരണം. ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. അത്രമാത്രം എന്നെ അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാൻ പറയാൻ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാൻ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്.

ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ. ‘ട്രാഫിക്’ എന്ന സിനിമയിൽ പറയുന്നതുപോലെ, നിങ്ങൾ എന്നെ ഇപ്പോൾ പിന്തുണച്ചില്ലെങ്കിൽ മറ്റുള്ള ദിവസം പോലെ ഈ ദിവസവും കടന്നുപോകും. എനിക്കൊരുപാട് ട്രോളുകൾ വരും. ഇനിയും അടിച്ചമർത്തും. ഞാൻ അതിനു തയാറാണ്.  അതിനുള്ള വൈറ്റമിൻസ് എന്റെ ശരീരത്തിലുണ്ട്. പക്ഷേ എന്നെ പിന്തുണച്ചാൽ സമൂഹത്തില്‍ ഒരുപാട് മാറ്റംവരും. സമൂഹമാധ്യമങ്ങളിലെ ഒന്നോരണ്ടോ ലക്ഷം ആളുകളല്ല കേരളം. ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകൾ ജീവിക്കുന്നുണ്ട്. ഇങ്ങനെയൊരു ലൈവ് വരുന്ന കാര്യം അമ്മയ്ക്കോ സഹോദരിക്കോ അറിയില്ല.  ആറുമാസം എന്നോട് മിണ്ടാതിരിക്കാനാണ് അവർ പറഞ്ഞത്. പക്ഷേ ഇക്കാര്യം പറയണം എന്നെനിക്കു തോന്നി.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com