ADVERTISEMENT

സംവിധായകൻ വിനോദ് കാപ്രിയുടെ വിഡിയോയിലൂടെ തരംഗമായ പ്രദീപ് മെഹ്റയെ തേടി അഭിനന്ദന പ്രവാഹം. ജോലി കഴിഞ്ഞ് ദിവസവും 10 കിലോമീറ്റർ ഓടി വീട്ടിലേക്ക് പോകുന്ന പ്രദീപിന്റെ സൈന്യത്തിൽ ചേരണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒപ്പമുണ്ടെന്ന് അറിയിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തി. പ്രദീപിന് പരിശീലനം നൽകാൻ സന്നദ്ധത അറിയിച്ച് മുൻ സൈനിക ഉദ്യേഗസ്ഥൻ ട്വീറ്റ് ചെയ്തു. സ്പോർട്സ് കിറ്റ് ഉൾപ്പടെയുള്ള സമ്മാനങ്ങളും യുവാവിനെ തേടിയെത്തി.

നോയിഡയിലെ തെരുവിലൂടെ രാത്രി ഓടുന്ന പ്രദീപിന്റെ വിഡിയോ മാർച്ച് 11ന് ആണ് വിനോദ് കാപ്രി ട്വീറ്റ് ചെയ്തത്. നോയിഡയിൽനിന്ന് 10 കിലോമീറ്റർ ദൂരെയുള്ള ബരോലയിലെ വീട്ടിലേയ്ക്കാണ് പ്രദീപ് ഓടുന്നതെന്നു മനസ്സിലാക്കിയ കാപ്രി, തന്റെ വാഹനത്തിൽ വീട്ടിൽ എത്തിക്കാമെന്ന് അറിയിച്ചു. എന്നാൽ പ്രദീപ് നിരസിച്ചു. സൈന്യത്തിൽ ചേരണമെന്നാണ് ആഗ്രഹമെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് ഈ ഓട്ടമെന്നുമായിരുന്നു മറുപടി. രാവിലെ ഭക്ഷണം ഉണ്ടാക്കേണ്ടതിനാൽ വ്യായാമത്തിന് സമയം ലഭിക്കാറില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ഓടുന്നതെന്നും ഇയാൾ വ്യക്തമാക്കി. കാപ്രി അത്താഴം വാഗ്ദാനം ചെയ്തെങ്കിലും അതും നിരസിച്ചു. സഹോദരന് രാത്രിയിലാണ് ജോലിയാന്നും താൻ പോയി ഭക്ഷണമുണ്ടാക്കിയില്ലെങ്കിൽ അദ്ദേഹം പട്ടിണിയാകുമെന്നുമായിരുന്നു പറഞ്ഞത്. അമ്മ രോഗബാധിതയായി ആശുപത്രിയിലാണ്.

പ്രാരാബ്ദങ്ങൾക്കിടയിൽ നിശ്ചയാദർഢ്യത്തോടെ തന്റെ സ്വപ്നത്തിനു വേണ്ടി പോരാടുന്ന പ്രദീപിന്റെ കഥ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ദേശീയ,പ്രാദേശിക മാധ്യമങ്ങളില്‍ വാർത്തയായി. ഇതിനു പിന്നാലെ യുവാവിനെ തേടി അഭിനന്ദനങ്ങളും സഹായവാഗ്ദാനങ്ങളും എത്തിയത്. 

വിരമിച്ച സൈനിക ഉദ്യോഗ്സഥൻ ലെഫ്റ്റനന്റ് ജനറൽ ദുവയാണ് പ്രദീപിന് പരിശീലനം നൽകാനുള്ള സന്നദ്ധത അറിയിച്ചത്. സിനിമാ നിർമാതാവും ഫൊട്ടോഗ്രഫറുമായ അതുൽ കാസ്ബേക്കർ സ്പോർട്സ് കിറ്റ് ആണ് സമ്മാനിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, കെവിൻ പീറ്റേഴ്സൻ, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പടെ നിരവധി പ്രമുഖർ അഭിനന്ദനം അറിയിച്ചു.

സംഭവിക്കുന്ന നല്ല കാര്യങ്ങളിൽ സന്തോഷമുണ്ട്. എന്നാൽ മാധ്യമ ശ്രദ്ധ കൂടുന്നത് ലക്ഷ്യത്തിൽനിന്ന് അകറ്റുമോ എന്ന ആശങ്കയുണ്ടെന്നായിരുന്നു പ്രദീപ് വാർത്താ ഏജൻസി എഎൻഐയോട് പ്രതികരിച്ചത്. അതുകൊണ്ട് കൂടുതൽ അഭിമുഖം നൽകുന്നില്ലെന്നും വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com