ADVERTISEMENT

വ്ളാഡിമിർ പുട്ടിന്റെ രഹസ്യകാമുകിയെന്നറിയപ്പെടുന്ന അലീന കബേവയ്ക്കായി ദേശീയ ജിംനാസ്റ്റിക് ഫെസ്റ്റിവൽ നടത്തി റഷ്യ. കഴിഞ്ഞ മാസം റഷ്യയിൽ നടത്തിയ ജിംനാസ്റ്റിക് മേളയ്ക്ക് അലീനയോടുള്ള ബഹുമാനാർഥം അലീന ഫെസ്റ്റിവൽ എന്നാണു പേര് നൽകിയത്. മോസ്‌കോയിൽ നടത്തിയ ഈ മേളയിൽ മുഖ്യാതിഥിയായി അലീന പങ്കെടുത്തു. റഷ്യ യുക്രെയ്‌നിൽ നടത്തുന്ന യുദ്ധത്തിന്‌റെ ചിഹ്നമായ സെഡ് ചിഹ്നം (റഷ്യൻ വിമാനങ്ങളിലും കവചിത വാഹനങ്ങളിലും ടാങ്കുകളിലുമൊക്കെ ഈ ദുരൂഹചിഹ്നം കണ്ടിരുന്നു) അടയാളപ്പെടുത്തിയ വസ്ത്രവും അലീന ഫെസ്റ്റിവലിൽ ധരിച്ചിരുന്നു. നൂറുകണക്കിനു കുട്ടികളും ജിംനാസ്റ്റുകളും മേളയുടെ ഭാഗമായി. 

PUTIN-KABAYEVA
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അലീന കബയേവയും 2001ൽ ഒരു ചടങ്ങിനിടെ. ചിത്രം: SERGEI CHIRIKOV / POOL / AFP

കുട്ടികളുടെ സംരക്ഷണം എന്ന ആശയം അടിസ്ഥാനമാക്കി നടത്തിയ ഈ മേളയുടെ വിഡിയോ ടെലികാസ്റ്റ് കഴിഞ്ഞ ബുധനാഴ്ച (രാജ്യാന്തര ബാലാവകാശ സംരക്ഷണദിനം) റഷ്യ 1 ചാനൽ പുറത്തുവിട്ടു. യുക്രെയ്‌നിൽ യുദ്ധം മൂലം അവിടത്തെ കുട്ടികൾ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടയിൽ ഇത്തരമൊരു പ്രവൃത്തി പ്രഹസനമാണെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ വിമർശനം.

യുക്രെയ്‌നിൽ റഷ്യ തുടങ്ങിയ യുദ്ധത്തിനു ശേഷം സ്വിറ്റ്‌സർലൻഡിൽ അലീന കബേവ അഭയം തേടിയെന്ന് ഇടയ്ക്ക് റിപ്പോർട്ടുണ്ടായിരുന്നു. യുദ്ധത്തിലുള്ള രോഷം മൂലം അലീനയെ തിരിച്ചയയ്ക്കണമെന്ന ആവശ്യപ്പെട്ട് സ്വിസ് പൗരൻമാർ പ്രക്ഷോഭം നടത്തിയതായും വാർത്തകൾ പരന്നു. ‘വർത്തമാന കാല ഈവാ ബ്രൗണ്‍’ എന്നാണു ഹിറ്റ്‌ലറിന്റെ കാമുകിയുമായി താരതമ്യപ്പെടുത്തി പ്രക്ഷോഭകർ അലീനയെ വിശേഷിപ്പിച്ചത്. യുദ്ധത്തിനോടുള്ള മറുപടിയെന്ന നിലയിൽ പുട്ടിനും അനുചരർക്കും കുടുംബാംഗങ്ങൾക്കുമെതിരെ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അലീന ഉപരോധം നേരിട്ടില്ലെങ്കിലും പിന്നീട് അവരുടെ പേരും ലിസ്റ്റിൽ വന്നു.

alina-3
ഫെസ്റ്റിവൽ ഡയറക്ടർ എകറ്റെറിന സിറോട്ടിനവയ്ക്കും പ്രകടനം നടത്തിയ കുട്ടികൾക്കും ഒപ്പം അലീന

38കാരിയായ അലീന ഒളിംപിക്‌സിൽ റഷ്യയെ പ്രതിനിധികരിച്ച് പങ്കെടുത്തു സ്വർണമെഡൽ നേടിയ ജിംനാസ്റ്റിക്‌സ് താരമാണ്. 1983 മേയ് 12നു ഉസ്‌ബെക്കിസ്ഥാനിലാണ് ജനിച്ചത്. അക്കാലത്ത് ഉസ്‌ബെക്കിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. പ്രഫഷനൽ ഫുട്‌ബോൾ കളിക്കാരനായ മാറാറ്റ് കബേവ് ആണ് പിതാവ്. മൂന്നു വയസ്സുള്ളപ്പോൾ തന്നെ കായികമേഖലയിൽ അരങ്ങേറിയ അലീന ജിംനാസ്റ്റിക്‌സാണു തിരഞ്ഞെടുത്തത്. കൗമാരപ്രായമായപ്പോഴേക്കും മികച്ച ജിംനാസ്റ്റിക്‌സ് താരമായി. പിൽക്കാലത്ത് 14 വേൾഡ് ചാംപ്യൻഷിപ് മെഡലുകളും 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയ അലീന രണ്ടായിരാമാണ്ടിലെ സിഡ്‌നി ഒളിംപിക്‌സിൽ സ്വർണവും തൊട്ടടുത്ത വർഷത്തെ ആഥൻസ് ഒളിംപിക്‌സിൽ വെങ്കലവും നേടി.

വളരെ വിജയകരമായ സ്‌പോർട്‌സ് കരിയറിൽ നിന്നു വിടവാങ്ങിയ ശേഷം രാഷ്ട്രീയത്തിലിറങ്ങി. ആ ശ്രമം വിജയിക്കുകയും 2007 മുതൽ 2014 വരെയുള്ള കാലയളവിൽ പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ പ്രതിനിധിയായി പാർലമെന്റിലെത്തുകയും ചെയ്തു. ഇക്കാലയളവിൽ വിവാദം സൃഷ്ടിച്ച കുറേയേറെ ബില്ലുകൾക്ക് അനുകൂലമായി ഇവർ വോട്ടു ചെയ്തിരുന്നു. 2014ൽ റഷ്യയിലെ ഏറ്റവും വലിയ മാധ്യമ കോർപറേറ്റ് സ്ഥാപനമായ നാഷനൽ മീഡിയ ഗ്രൂപ്പിന്റെ ചെയർപഴ്‌സൻ സ്ഥാനവും ലഭിച്ചു. അണിയറയിൽ നിൽക്കാനായിരുന്നു അലീനയ്ക്ക് കൂടുതൽ താൽപര്യം. പുട്ടിനു വേണ്ടിയുള്ള പ്രചാരണങ്ങളും ഉപജാപങ്ങളും മാധ്യമങ്ങൾ വഴി നിർവഹിക്കുന്ന സംഘത്തിന്‌റെ നായിക എന്നാണു റഷ്യൻ പ്രതിപക്ഷ നേതാവായ അലക്‌സി നാവൽനി അവരെ വിശേഷിപ്പിച്ചത്.

alina-2
അലിന ഫെസ്റ്റിവലിലെ പ്രകടനങ്ങൾ

2008ലാണ് ഇവർ പുടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. അന്ന് പുടിന് 56 ഉം അലീനയ്ക്ക് 25 ഉം വയസ്സായിരുന്നു‌. മോസ്‌കോ ആസ്ഥാനമാക്കി ഒരു മുൻ കെജിബി ചാരൻ നടത്തുന്ന പത്രമാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തറിയിച്ചത്. അത് റഷ്യയിലെ ദേശീയ വിവാദമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. അക്കാലത്ത് പുടിൻ വിവാഹിതനായിരുന്നു. യുവതികളായ പുത്രിമാരുമുണ്ടായിരുന്നു. 5 വർഷങ്ങൾക്കു ശേഷം ഭാര്യ ല്യൂദ്മില്ലയുമായുള്ള ബന്ധം പുടിൻ അവസാനിപ്പിച്ചു. ഇതോടെ അലീനയുടെ മേൽ റഷ്യക്കാരുടെ ശ്രദ്ധ ശക്തമായി. പുടിൻ ഇവരെ വിവാഹം ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാല്‍ ഇതുവരെ വിവാഹം നടന്നിട്ടില്ല. എന്നാൽ രഹസ്യമായി വിവാഹം നടന്നെന്നും അലീനയിൽ പുടിന് 3 കുട്ടികളുണ്ടെന്നും ശക്തമായ അഭ്യൂഹമുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി അലീനയെയും ആ ബന്ധത്തിൽ പിറന്ന കുട്ടികളെയും സൈബീരിയയിൽ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറിലേക്ക് പുടിൻ മാറ്റിയെന്ന് റഷ്യൻ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവി പറഞ്ഞിരുന്നു. മംഗോളിയ, കാനഡ, കസഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന റഷ്യൻ റിപ്പബ്ലിക്ക് അൾട്ടായിയിലാണ് ഈ ഭൂഗർഭ ബങ്കറെന്നും അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഇതൊക്കെ സ്ഥിരീകരണമില്ലാത്ത വാദങ്ങളാണ്. 

എന്തായാലും ഇതിനിടിയിലാണ് അലീന ഫെസ്റ്റിവലിന്റെ വാർത്ത പുറത്തുവന്നത്. പുടിൻ തുടങ്ങി വച്ച യുദ്ധം യുക്രെയ്ന്‍ ജനയതയെ മാത്രമല്ല റഷ്യയ്ക്കും കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേ സമയത്തു കാമുകിയുടെ പേരിൽ ആഘോഷം സംഘടിപ്പിക്കാൻ പുടിൻ മുതിർന്നത് അവിശ്വസനീയതയോടെയാണ് പലരും കാണുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com