നേരിട്ടത് ക്രൂര പരിഹാസം; സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കി ഡാനി
Mail This Article
ആറു മാസം പ്രായമുള്ളപ്പോള്‍ റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദം ബാധിച്ച് ഒരു കണ്ണ് നഷ്ടമായവളാണ് ലിവര്‍പൂള്‍ സ്വദേശിനി ഡാനി വിന്‍റോ. അര്‍ബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ വലത് കണ്ണ് നീക്കം ചെയ്തു പകരം കൃത്രിമ കണ്ണ് വച്ചു. എന്നാൽ ഈ കൃത്രിമ കണ്ണ് മൂലം ഡാനി കേള്‍ക്കാത്ത പരിഹാസങ്ങളില്ല. സ്കൂളിൽ തുടങ്ങിയ കളിയാക്കൽ വളര്‍ന്ന് വലുതായി ഒരു ബാറില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴും തുടര്‍ന്നു. ഒടുവില്‍ സഹികെട്ട് സ്വർണം കൊണ്ടുള്ള കൃത്രിമ കണ്ണ് വച്ചിരിക്കുകയാണ് ഈ ഇരുപത്തിയഞ്ചുകാരി.
ചെറിയ കുട്ടികളുടെ പരിഹാസത്തേക്കാള്‍ ക്രൂരമായിരുന്നു വളര്‍ന്നപ്പോള്‍ മുതിര്‍ന്നവരുടെ കുത്തുവാക്കുകളെന്ന് ഡാനി പറയുന്നു. ‘ഈ ചത്ത കണ്ണ് ശരിയാക്കീട്ട് വാ’ എന്നു പറഞ്ഞു പരിഹസിച്ച് ബാറിലെത്തുന്ന ചിലര്‍ ടിപ്പ് നല്‍കുന്ന അവസ്ഥ വരെ ഉണ്ടായതോടെയാണ് ഇനിയും സഹിക്കാനാകില്ലെന്നു ഡാനി തീരുമാനിച്ചത്. തുടര്‍ന്ന് 162 പൗണ്ട്(15,629 രൂപ) മുടക്കി നാഷനല്‍ ആര്‍ട്ടിഫിഷ്യല്‍ ഐ സര്‍വീസില്‍ നിന്ന് സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കുകയായിരുന്നു. ഈ കൃത്രിമക്കണ്ണിലെ കൃഷ്ണമണിയാണ് സ്വർണം കൊണ്ട് ഒരുക്കിയിരിക്കുന്നത്.
തന്‍റെ തീരുമാനത്തില്‍ കാമുകനും മാതാപിതാക്കളും സന്തോഷവന്മാരാണെന്നും ഏറ്റവും മികച്ച രീതിയിൽ ജീവിക്കുമെന്നും ഡാനി ദ് സണ്ണിനോട് പറഞ്ഞു. സ്വര്‍ണ്ണ കണ്ണ് വച്ചശേഷമുള്ള നിരവധി ചിത്രങ്ങള്‍ ഡാനി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.