മസില് വർധിപ്പിക്കാൻ മരുന്ന്; ബ്രസീലിയൻ ‘ഹൾക്കി’ന് ദാരുണാന്ത്യം
Mail This Article
മസിൽ വര്‍ധിപ്പിക്കാൻ ശരീരത്തിൽ മരുന്നു കുത്തിവച്ച ബ്രസീലിയൻ ബോഡിബിൽഡർക്ക് ദാരുണാന്ത്യം. 55കാരനായ വാൽഡിർ സെഗാറ്റോയാണ് അന്തരിച്ചത്. ഡോക്ടർമാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ ഇയാൾ സിന്തോൾ എന്ന മരുന്ന് ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാവുകയും ഹൃദയാഘാതത്തിലേക്കു നയിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ഹോളിവുഡ് നടനും ബോഡി ബിൽഡറുമായിരുന്ന അർനോൾഡ് ഷ്വാസ്‌നെഗർ, മാര്‍വൽ കഥാപാത്രം ഹൾക്ക് എന്നിവരായിരുന്ന സെഗാറ്റോയുടെ മാതൃകകൾ. ‘ദ് മോൺസ്റ്റർ’ എന്നായിരുന്നു നാട്ടിൽ അറിയപ്പെട്ടിരുന്നത്. മസിലുകൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന ഇയാൾ വ്ലാദിർ സിന്തോൾ എന്ന ടിക്ടോക് അക്കൗണ്ടിലൂടെ ശരീരത്തിന്റെ മാറ്റങ്ങൾ പങ്കുവച്ചു. ഈ അക്കൗണ്ടിന് 1.7 മില്യൻ ഫോളോവേഴ്സ് ഉണ്ട്.
സിന്തോൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആറു വർഷം മുമ്പ് ഡോക്ടർമാർ സെഗറ്റോയോട് ആവശ്യപ്പെട്ടിരുന്നു. മസിലുകളും ശക്തമാക്കാനും ശരീരസൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുമെങ്കിലും ആന്തരികമായ നിരവധി പ്രശ്നങ്ങൾക്ക് ഇത്തരം മരുന്നിന്റെ ഉപയോഗം കാരണമാകുമെന്നു മുന്നറയിപ്പ് നൽകി. എങ്കിലും സെഗറ്റോ പിന്മാറാൻ തയാറായില്ല. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഇയാൾ ബോഡി ബിൽഡിങ്ങിനാണ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്.