സാഹസികതയുടെ അവസാനം എന്ത് എന്ന ചോദ്യത്തിനു മുന്നിൽ സാഹസികത തന്നെ എന്ന് ഉത്തരം പറയും ആലിസണ്‍ ടിയല്‍ എന്ന യുവതി. കാരണം, സാഹസികതയുടെ കൊടുമുടികൾ താണ്ടുക എന്നതു തന്നെയാണ് ഈ യുഎസ് സ്വദേശിനിയുടെ ആഗ്രഹം. ആ സാഹസം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സമയത്ത് അവർ കടലിൽ ഒന്നു നീന്തിക്കളയാം എന്നു തീരുമാനിച്ചു. കടലിൽ നീന്തുന്നതിൽ എന്തു സാഹസികതയാണ് ഉള്ളത് എന്നാണെങ്കിൽ കേട്ടോളൂ.. ആലിസണ്‍ ടിയല്‍ നീന്തിയത് പുഴപോലെ പരന്നൊഴുകുന്ന ലാവയുമായി നിൽക്കുന്ന അഗ്നിപർവ്വതത്തിനു ചുറ്റുമുള്ള സമുദ്രഭാഗത്താണ്.
ഇത്തരത്തിൽ ഒരു സർഫിങ് നടത്തുന്ന ആദ്യ വനിതാ എന്ന പേരും കക്ഷി സ്വന്തമാക്കി. ഹവായിയിലെ തീതുപ്പുന്ന ‘കിലോയ’ അഗ്നിപര്‍വതത്തിന് സമീപമായിരുന്നു ആലിസന്റെ സാഹസിക നീന്തൽ. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫറായ പെറിന്‍ ജെയിംസ് ആലിസന്റെ സര്‍ഫിങ് ദൃശ്യങ്ങള്‍ കുറച്ചുകലെ നിന്നും പകര്‍ത്തി. അതോടെ ആ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലുമായി. ആരിലും ഭയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു ടിയാലിന്റെ സർഫിങ്.
വനിതാ ഇന്ത്യാന ജോണ്‍സ്(ഹോളിവുഡ് അഡ്വഞ്ചര്‍ ചിത്രത്തിലെ നായക കഥാപാത്രം) എന്നാണ് ആലിസണിന് ജനങ്ങൾ നല്‍കിയിരിക്കുന്ന പേര്. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിനു സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആലിസൺ ടിയൽ തന്റെ അവിശ്വസനീയ പ്രകടനം ലോകരോട് വിളിച്ചുപറഞ്ഞത്. അങ്ങേയറ്റം അപകടകരമായ തന്റെ സാഹസം ആരും പിന്തുടരുതെന്ന നിര്‍ദേശവും ആലിസൺ ജനങ്ങളോടായി പറഞ്ഞു.