സദാ ജാഗരൂകരായിരിക്കേണ്ട വിഭാഗക്കാരിൽ ഒരു കൂട്ടരാണ് പോലീസുകാർ. ചുറ്റിനും നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് അപ്പോഴപ്പോൾ മറുപടി കൊടുത്തു സമൂഹത്തിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തേണ്ടവർ. പെൺപോലീസായാലും ആണ്‍പോലീസായാലും കൺമുന്നിൽ ഒരു കുറ്റകൃത്യം കണ്ടാൽ അതു ഡ്യൂട്ടിയിലാണോ അല്ലയോ എന്നൊന്നും നോക്കാതെ അപ്പോൾ പ്രതികരിക്കണം. സ്വീഡിഷ് പോലീസുദ്യോഗസ്ഥയായ മികേല കെൽനർക്കും അതാണു സംഭവിച്ചത്. കൺമുന്നിലൊരു കള്ളനെ കണ്ടപ്പോൾ താൻ ബിക്കിനിയിലാണോ എന്നൊന്നും നോക്കാതെ ഓടിച്ചെന്നു കീഴ്പ്പെടുത്തിക്കളഞ്ഞു. ഈ ചിത്രം സമൂഹമാധ്യമത്തിൽ പരന്നതോടെ മികേല ഇപ്പോൾ ഹീറോ പോലീസ് ആയിരിക്കുകയാണ്.
സ്റ്റോക്ഹോമിലെ പാർക്കില്‍ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവിടുകയായിരുന്നു മികേല. പത്രം വിൽക്കാൻ എന്ന വ്യാജേനയാണ് ഒരു യുവാവ് ഇവർക്കരികിലേക്കെത്തിയത്. പത്രം വേണ്ടെന്നു പറഞ്ഞെങ്കിലും അയാൾ തിരികെ പോകാൻ കൂട്ടാക്കിയില്ല. അൽപസമയം കഴിഞ്ഞു യുവാവു പോയപ്പോഴാണ് സുഹൃത്തിലൊരാളുടെ ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒട്ടും ചിന്തിച്ചില്ല ഫോണുമായി ഓടുന്ന കള്ളന്റെ പുറകെ മികേലയും പാഞ്ഞു. നിലത്തു ചവിട്ടിയിട്ട് കള്ളനെ കണക്കിനു മർദ്ദിക്കുകയും ചെയ്തു.
ബിക്കിനി ധരിച്ച ഒരു പെൺകുട്ടി യുവാവിനെ മർദ്ദിക്കുന്നതു കണ്ട ആരോ ചിത്രം എടുക്കുകയായിരുന്നു. പിന്നീടാണ് അതു പോലീസുദ്യോഗസ്ഥയാണെന്ന് അറിയുന്നത്. ചിത്രം തന്റെ കയ്യിൽ കിട്ടിയതോടെ മികേല അത് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു, അതും രസകരമായ ഒരു അടിക്കുറിപ്പോടെ. ' പോലീസ് ഓഫീസർ എന്ന നിലയിലുള്ള പതിനൊന്നു വർഷത്തെ സേവനത്തിനിടയിൽ ബിക്കിനി ധരിച്ച് ഒരു ഇടപെടൽ, അതു രസകരവുമായിരുന്നു' എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു നൽകിയത്.
എന്തായാലും കള്ളന്മാരെ കാണുമ്പോൾ ഔദ്യോഗിക വേഷമാണോ അല്ലയോ എന്നു നോക്കുകയല്ല ബിക്കിനി ആണെങ്കിൽപ്പോലും ഉടനടി പ്രതികരിക്കുകയാണു വേണ്ടതെന്നു വ്യക്തമാക്കുകയാണ് മികേല. ഈ സംഭവത്തോടെ മികേലയുടെ ഇന്‍സ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കൂടിയെന്നു പ്രത്യേകം പറയേണ്ടല്ലോ. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, ഇവളാണു യഥാർഥ പോലീസ്.