60 പൈസയ്ക്ക് പൂപോലുള്ള മൂന്ന് ഇഡ്ഡലി, 20 പൈസ കൊടുത്താൽ ഒരു പാത്രം നിറയെ ഉപ്പുമാവ് ചൂടോടെ പതഞ്ഞു പൊങ്ങുന്ന നല്ലൊന്നാന്തരം ഫിൽറ്റർ കാപ്പിയ്ക്കാണെങ്കിലോ വെറും 15 പൈസ. കടക്കാരനു കണക്കു തെറ്റിയതാണോ അതോ കണ്ണിന്റെ പ്രശ്നം വല്ലതുമാണോ? അല്ലെങ്കിലും ചായയ്ക്കു അഞ്ചു പത്തും കൊടുക്കേണ്ട കാലത്ത് അഞ്ചു പൈസയ്ക്ക് ചായ തരാൻ ആരാണു തയ്യാറാവുക. എന്നാൽ ഞെട്ടാൻ തയ്യാറായിക്കോളൂ. എഴുപതു വർഷം മുമ്പത്തെ ഈ വിലനിലവാരത്തിൽ മുംബൈയിലെ ഒരു സൗത് ഇന്ത്യൻ ഹോട്ടൽ ഭക്ഷണം വിളമ്പുക തന്നെ ചെയ്തു. തങ്ങളുടെ സ്ഥാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ വേളയിലാണ് അത്ഭുതകരമായ വിലവിവരപ്പട്ടികയുമായി ഹോട്ടല്‍ ഭക്ഷണപ്രേമികളെ ഞെട്ടിച്ചത്.
മുംബൈയിലെ കഫെ മദ്രാസ് എന്ന ഹോട്ടലിന്റെ എഴുപത്തിയഞ്ചാം വാർഷികം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാം എന്ന ചിന്തയിൽ നിന്നുമാണ് തീർത്തും തുച്ഛമായ വിലയിൽ എങ്ങനെ ഭക്ഷണം വിളമ്പാം എന്ന് അധികൃതർ ചിന്തിച്ചത്. 1940കളിലെ വിലയിലാണ് ഹോട്ടലിൽ ഭക്ഷണം വിളമ്പിയത്. ഇതുവരെയും തങ്ങളോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയറിയിക്കുക കൂടിയാണ് ഇത്തരമൊരു പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് മദ്രാസ് ഹോട്ടല്‍ ഉടമയായ ദേവ്‍രത് കമ്മത്ത് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാലാംതീയതി ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു ഒരു രൂപയ്ക്കുള്ളിൽ പ്രാതല്‍ വിഭവങ്ങളെല്ലാം ലഭിക്കുന്ന വിധത്തിൽ ഭക്ഷണമൊരുക്കിയത്.
അപ്രതീക്ഷിതമായി ഹോട്ടലിലെത്തിയ പലരും വിലവിവരപ്പട്ടിക കണ്ടു ഞെട്ടുക മാത്രമല്ല ബില്ലിന്റെ ഫോട്ടോയെടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.