ഫോട്ടോഷോപ് ഒരു സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ വിപരീതമായി ബാധിച്ചുവെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം. കാനേഡിയക്കാരനായ സിഖ് യുവാവിന്റെ ജീവിതത്തിലാണ് ഫോട്ടോഷോപ്പ് ദുരന്തമായി മാറിയത്. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിഖ് മാധ്യമപ്രവർത്തകൻ കൂടിയായ വീരേന്ദർ ജുബ്ബാലിന്റെ ചിത്രമാണ് പാരീസ് തീവ്രവാദി എന്ന രീതിയിൽ പ്രചരിച്ചത്. മാത്രമോ മാഡ്രിഡ് ആസ്ഥാനമായുള്ള ലാ റേസൺ എന്ന സ്പാനിഷ് പത്രത്തിലും പാരീസ് ആക്രമണത്തിൽ പങ്കുള്ള തീവ്രവാദിയെന്ന അടിക്കുറിപ്പോടെ ജുബ്ബാലിന്റെ ചിത്രം വന്നു. ജാക്കറ്റ് ധരിച്ച് കയ്യിൽ ഖുറാൻ പിടിച്ചിരിക്കുന്ന ചിത്രമാണ് വൈറലായത്. യഥാർഥത്തില്‍ ഐപാഡ് നെഞ്ചോടു ചേർത്തുപിടിച്ചുള്ള ചിത്രം മാത്രമായിരുന്നു അത്. എന്നാൽ തങ്ങൾക്കു പറ്റിയ അബദ്ധത്തിൽ പത്രം പിന്നീടു മാപ്പപേക്ഷിക്കുകയും ചെയ്തു.
യഥാർഥ ഫോട്ടോയിലെ ഐപാഡിന്റെ സ്ഥാനത്താണ് ഫോട്ടോഷോപ് വിദഗ്ധർ ഖുറാൻ ചേർത്തതും ജുബ്ബാലിന്റെ ശരീരത്തിൽ ജാക്കറ്റ് ധരിപ്പിച്ചതും. പാരീസ് ചാവേർ എന്ന പേരില്‍ തന്റെ ഫോട്ടാ പ്രചരിക്കുന്ന വിവരം വീട്ടുകാരിൽ നിന്നുമാണ് ജുബ്ബാല്‍ അറിഞ്ഞത്. ചിത്രം പടരാൻ തുടങ്ങിയതോടെ തന്റെ യഥാർഥചിത്രവും ഫോട്ടോഷോപ് ചിത്രവും പുറത്തുവിട്ട് ജുബ്ബാൽ തന്നെ വിശദീകരണം നൽകുകയായിരുന്നു. പാരീസിൽ ഇതുവരെയും പോയിട്ടില്ലാത്ത താൻ കാനഡയിൽ ജീവിക്കുന്ന സിഖ് യുവാവാണെന്നും പറയുന്നു ജുബ്ബാൽ. അതേസമയം ജുബ്ബാലിന്റെ ചിത്രം എന്തിന് ദുരുപയോഗം ചെയ്തുവെന്നതു വ്യക്തമല്ലെങ്കിലും ഗെയിമുകളിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഗെയ്മര്‍ഗേറ്റ് പ്രസ്ഥാനത്തെ വിമർശിച്ചതിന്റെ വൈരാഗ്യം തീർത്തതാണെന്നാണ് കരുതുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.