സ്കൂൾ കാലങ്ങളിലാണ് 'പണിഷ്മെന്റ്' എന്ന വാക്കു കൂടുതലും കേട്ടിട്ടുണ്ടാവുക. ഉദ്ദേശിച്ച മാർക്കു കിട്ടാത്തതിനു അധ്യാപകരിൽ നിന്നു കിട്ടുന്നതു പോരാഞ്ഞിട്ടു വീട്ടിലും ഉണ്ടാകും പണിഷ്മെന്റുകളുടെ മേളം. ഇഷ്ടമുള്ള കാര്യങ്ങള്‍ വെട്ടിക്കുറച്ചും ഇഷ്ടമില്ലാത്തവയുടെ എണ്ണം കൂട്ടിയും അങ്ങനെ ശിക്ഷകൾ പിന്തുടർന്നു കൊണ്ടേയിരിക്കും. വലുതായപ്പോഴാകട്ടെ ജോലി സ്ഥാപനങ്ങളിലും ഇത് തന്നെ, ഉദ്ദേശിച്ച ടാർഗറ്റ് കിട്ടാതെ വരുമ്പോൾ പണിഷ്മെന്റ് . പക്ഷേ ചൈനയിലെ ഒരു ജോലി സ്ഥാപനത്തിൽ തൊഴിലാളികൾക്കു നൽകിയ പണിഷ്മെന്റു പോലൊന്നു ലോകത്തെവിടെയും നടന്നിട്ടുണ്ടാകില്ല.
നല്ല പച്ച പാവയ്ക്ക കറുമുറെ തിന്നു തീർക്കുക, ടാർഗറ്റ് നേടിയെടുക്കാൻ സാധിക്കാതിരുന്ന തൊഴിലാളികൾക്ക് ഇതിലും മികച്ച പണിഷ്മെന്റ് വേറെയുണ്ടോ. നമുക്ക് കേൾക്കുമ്പോൾ ചിരി വരും, പക്ഷേ ലെഷാങ് ഡെക്കറേഷൻസ് കോർപറേഷനിലെ തൊഴിലാളികൾക്ക് അത്ര ചിരിയൊന്നും വരില്ല. എന്തെന്നാൽ അവരാണ് ഈ പാവയ്ക്ക തീറ്റയ്ക്കു വിധേയരായത്. കമ്പനിയിലെ നാൽപതോളം തൊഴിലാളികൾ പച്ച പാവയ്ക്ക കഴിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായതോടെ കമ്പനിക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
നേരത്തെയും വ്യത്യസ്തമായ രീതിയിലുള്ള പണിഷ്മെന്റുകൾ ലെഷാങ് ഡെക്കറേഷൻ അധികൃതർ തൊഴിലാളികൾക്കു നൽകിയിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിനു ചുറ്റും മൂന്നോ നാലോ തവണ ഓടുക, പുഷ് അപ് ചെയ്യുക തുടങ്ങിവയൊക്കെ അവയിൽ ചിലത് മാത്രം. സ്ഥാപനത്തിലെ ജോലിക്കാർക്കെല്ലാം ഈ പണിഷ്മെന്റുകൾ ശീലമാവുകയും അവർ മറുത്തൊന്നും പറയാതെ കൂളായി അതെല്ലാം ചെയ്യാനും തുടങ്ങിയപ്പോഴാണ് കുറച്ചൊന്നു വ്യത്യസ്തമായ പണിഷ്മെന്റിലേക്കു നീങ്ങാൻ കമ്പനി തീരുമാനിച്ചത്. എന്നാൽ പാവയ്ക്ക തീറ്റിക്കുന്നതു തൊഴിലാളികളെ കൂടുതൽ പ്രചോദിപ്പിക്കുമെന്നു കരുതിയ അധികൃതർക്കു തെറ്റുപറ്റുകയാണു ചെയ്തത്, സഹപ്രവർത്തകർക്കു മുന്നിൽ വച്ചു പാവയ്ക്ക തീറ്റിച്ചതിൽ പ്രതിഷേധിച്ച് കമ്പനിയിലെ അമ്പതു ശതമാനത്തോളം തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണത്രേ.