പത്തുമാസം കാത്തുകാത്തിരുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും യാതൊരു കുഴപ്പവുമില്ലാതെ പിറന്നു വീഴാൻ കാത്തിരിക്കുന്നവരാണ് ഓരോ അച്ഛനമ്മമാരും. പക്ഷേ ഡൽഹിയിലെ ഭൂരിഭാഗം രക്ഷിതാക്കളുടെയും കാര്യത്തിൽ മക്കൾ പിറന്നു വീഴുന്ന ദിവസത്തിനുമുണ്ട് പ്രാധാന്യം. ഏതു ദിവസം പിറക്കണമെന്ന് ആഗ്രഹിക്കുന്നതിനേക്കാൾ ഏതുദിവസം പിറക്കരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഫെബ്രുവരി 29ാണ് തലസ്ഥാനത്തെ ഓരോ രക്ഷിതാക്കളുടെയും മനസിലെ കരിദിനം. ലീപ് ഇയറിൽ കുട്ടികളുണ്ടായാൽ നാലു വർഷം കൂടുമ്പോൾ മാത്രമേ അവരുടെ പിറന്നാൾ ആഘോഷിക്കാനാവൂ എന്നതാണ് പ്രസവത്തിനായി ഫെബ്രുരി 29 ഒഴിവാക്കുന്നതിനു പിന്നിൽ.
ഫെബ്രുവരി 29 പ്രസവദിനമായി ലഭിക്കുന്ന മിക്ക രക്ഷിതാക്കളും തൊട്ടു മുമ്പുള്ള 28ന് സിസേറിയൻ നടത്തുന്നതു കൂടുകയാണത്രേ. എല്ലാവർഷവും മറ്റു കുട്ടികൾ പിറന്നാൾ ആഘോഷിക്കുമ്പോൾ തങ്ങളുടെ മക്കൾ അവർക്കിടയിൽ ഒറ്റപ്പെടാതിരിക്കാനാണ് 29നെ ഒഴിവാക്കുന്നതെന്നാണ് ഇവരുടെ വാദം. അതിനിടയിൽ അപൂർവ ദിനത്തില്‍ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ വിരലിലെണ്ണാവുന്നവർ മാത്രം മുന്നോട്ടു വരുന്നുണ്ടെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്തായാലും ഫെബ്രുവരി 29 ഒരു ഒന്നൊന്നര ദിവസം തന്നെ.