കുഞ്ഞുങ്ങൾ മിഠായിക്കും കളിപ്പാട്ടങ്ങൾക്കും വേണ്ടി വാശിപിടിക്കുന്ന പ്രായത്തിൽ ഇരട്ടി നീളവും പൊക്കവും ഉള്ള ചുണക്കുട്ടന്മാർക്കൊപ്പം ക്രിക്കറ്റ്കളി. എറിയുന്ന പന്തുകളെ മിന്നൽ വേഗത്തിൽ സിക്സും ഫോറുമൊക്കെയാക്കി മാറ്റുന്ന പിച്ചിലെ ഈ ഇത്തിരി കുഞ്ഞൻ. പറഞ്ഞുവരുന്നത് ഇറങ്ങാൻ പോകുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചൊന്നുമല്ല, ഡൽഹി അണ്ടർ 14 ക്രിക്കറ്റില അഞ്ച് വയസുകാരൻ രുദ്രപ്രതാപ്. ക്രിക്കറ്റിലെ അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് സോഷ്യൽ മീഡിയയിലെ താരമാണ് രുദ്ര ഇപ്പോൾ.
പണ്ട് പാക്കിസ്ഥാൻ കാപ്റ്റൻ ആയിരുന്ന ഇമ്രാൻഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാക്കിസ്താനെതിരെ കളിക്കാനിറങ്ങിയിരിക്കുന്ന സച്ചിൻ തെണ്ടുൽക്കർ എന്ന 16 വയസുകാരന്റെ ആദ്യ പ്രകടനം കണ്ട് ഉള്ളിൽ മുമ്പെങ്ങുമില്ലാത്ത ഒരു ഭയമുണ്ടായിട്ടുണ്ടെന്ന്. ‘‘മെലിഞ്ഞു പൊക്കംകുറഞ്ഞ ആ പയ്യനെ ആദ്യം കണ്ട് ഒരു പക്ഷെ ആരും വിചാരിച്ചിട്ടുണ്ടാകില്ല വഖർ യൂനിസിനും വസിം അക്രത്തിനുമെല്ലാമെതിരെ മിന്നും പ്രകടനം കാഴ്ചവച്ച് പിന്നീട് അവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവമായി.’’
ഇന്ന് പലരും ഇത്തരത്തിൽ ഭയത്തോടും അതിലേറെ വിസ്മയത്തോടുമാണ് അണ്ടർ 14 ഡൽഹി ക്രിക്കറ്റിലെ രുദ്രപ്രതാപ് എന്ന അഞ്ച് വയസ്കാരനെയും നോക്കികാണുന്നത്. സ്റ്റംപിന്റെ മാത്രം നീളമുള്ള അവൻ ബാറ്റിങ്ങിലെ മിന്നും പ്രകടനം കൊണ്ട് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്. ഈ അഞ്ച് വയസ്കാരനാകും അടുത്ത സച്ചിൻ എന്ന് സോഷ്യൽമീഡിയ പറയുന്നു. അവന്റെ ഇരട്ടി നീളവും പ്രായവുമുള്ള ചുണക്കുട്ടന്മാരുമായാണ് രുദ്ര ഏറ്റുമുട്ടുന്നത്. യാതൊരു ആത്മവിശ്വാസക്കുറവും അവന് ഉണ്ടായിരുന്നില്ല എന്ന് കണ്ടുനിന്നവരെല്ലാം പറയുന്നു. ഇന്ന് ക്രിക്കറ്റിലെ പുതിയ താരോദയത്തെ നോക്കി കാണും പോലെ നിറയെ ആരാധകരാണ് രുദ്രയ്ക്ക് സോഷ്യൽ മീഡിയയിൽ. രുദ്രയുടെ വീഡിയോ യൂ ട്യൂബിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടുന്നതും അങ്ങനെയാണ്.
ഏത് ബോളുകളെ സ്വീകരിക്കണം, ഏതൊക്കെ വിട്ടുകളയണം എന്നൊക്കെ രുദ്രയ്ക്ക് കൃത്യമായ കണക്കു കൂട്ടലുകളുണ്ട്. അത് പോലെ ഷോർട്ട് റണ്ണുകൾ നടത്താതെ വിക്കറ്റുകളൊഴിവാക്കാനും ബാറ്റിങ്ങിലെ മറ്റ് തന്ത്രപരമായ അടവുകളെടുക്കാനുമൊക്കെ നല്ല കഴിവ് തന്നെ. അത് കൊണ്ട്തന്നെ ഇന്നെല്ലാവരും രുദ്രപ്രതാപിനെ നോക്കി പറയും, ‘‘ഇവൻ ക്രിക്കറ്റിലെ ‘വണ്ടർകിഡ്’, സച്ചിനെയും കടത്തി വെട്ടുമോ?
Advertisement