കളി തോറ്റാലും ജയിച്ചാലും പ്രിയതാരങ്ങളെ വിട്ടൊരു കളിയില്ല ആരാധകർക്ക്. അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ ചിലപ്പോൾ േസാഷ്യൽ മീഡിയയിലൂടെ നാലു ചീത്തവിളിച്ചാലും താരങ്ങളെ നേരിൽക്കണ്ടാൽ ജയ്‌വിളി മുഴക്കി അടുത്തെത്താൻ യാതൊരു മടിയുമില്ല. മുംബൈ എയർപോർട്ടിലെത്തിയ ഇന്ത്യൻ ടീമിനെ ആർപ്പുവിളികളോടെയാണ് ആരാധകർ എതിരേറ്റത്.
സുരക്ഷാ പരിശോധനയ്ക്കായി ആദ്യം കടന്നുവന്ന കോഹ്‌ലിയെ കണ്ടതും സകലരുടെയും നിയന്ത്രണം വിട്ടു. ടൂർണമെന്റിലെ മികച്ച കളിക്കാരനു വേണ്ടി എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചു കോഹ്‌ലി, കോഹ്‌ലി..... ഞങ്ങൾ നിന്നെയോർത്ത് അഭിമാനിക്കുന്നു. മറുപടിയുമായി കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ച് നമസ്തേയും പറഞ്ഞാണ് കോഹ്‌ലി നീങ്ങിയത്. തൊട്ടുപിന്നാലെ വന്ന ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയ്ക്കും ആർപ്പുവിളികളുടെ മേളമായിരുന്നു. ആരാധകർക്കു വേണ്ടി താരവും ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു നടന്നുനീങ്ങി. ജയിച്ചാലും തോറ്റാലും ചങ്കിലുണ്ടാകും ഈ താരങ്ങൾ എന്നു പറയാതെ പറയുകയാണ് ആരാധകർ.