നവജാത ശിശുക്കൾക്ക് മുലപ്പാൽ അത്യന്താപേക്ഷിതമാണെന്ന് എല്ലാവർക്കും അറിയാം, മുലപ്പാലിന്റെ ഗുണഗണത്തെക്കുറിച്ച് നാമെല്ലാവരും വാതോരാതെ സംസാരിക്കുകയും ചെയ്യും . ഓരോ രണ്ടുമണിക്കൂറിലും കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നുള്ള കാര്യത്തിലും ആർക്കും ഒരു സംശയവുമില്ല. പലപ്പോഴും അമ്മമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൊതുസ്ഥലത്തു വെച്ചുള്ള മുലയൂട്ടലും ആളുകളുടെ തുറിച്ചുനോട്ടവും പരിസരബോധമില്ലാത്ത കമന്റുകളും. പൊതുസ്ഥലങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങള്‍ ഇല്ലാത്തതുമൂലമുള്ള ബുദ്ധിമുട്ട് ചില്ലറയല്ല. ഇന്ത്യയിൽ മാത്രമല്ല ലോകത്തെ എല്ലാ അമ്മമാരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്. അമേരിക്കപോലുള്ള വികസിത രാജ്യങ്ങളിൽപ്പോലും അമ്മമാർ പലതവണ ഇത്തരം മുലയൂട്ടല്‍ കേന്ദ്രങ്ങളുടെ ആവശ്യത്തിനായി ശബ്ദമുയർത്തിയിട്ടുണ്ട്.
ചൈനയിലെ അമ്മമാർ ഇതിനായി ഒരു നവ ആശയവുമായെത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ ഇരുന്നു മുലയൂട്ടുന്ന ' ബ്രെൽഫി' (breastfeeding selfies) പ്രചരിപ്പിക്കുകയാണിവർ. റോഡിന് നടുവിലും ഷോപ്പിംഗ് മാളുകളിലും ബസ് സ്റ്റോപ്പിലുമൊക്ക അഭിമാനപൂർവ്വമിരുന്ന് മുലയൂട്ടുന്ന ചിത്രങ്ങളാണ് ഇവ. പല ചിത്രത്തിവും വഴിപോക്കരുടെ തുറിച്ചുനോട്ടം ഇവർ നേരിടേണ്ടിവരുന്നത് കാണാം. ഇതിലൂടെ ചൈനയിലെ മുലയൂട്ടല്‍ കേന്ദ്രങ്ങളുടെ അഭാവത്തെ എടുത്തുകാട്ടുകയാണ് ഒരുകൂട്ടം അമ്മമാർ. മുലയൂട്ടല്‍ കേന്ദ്രങ്ങളുടെ ആവശ്യകത അധികാരികളെ ബോദ്ധ്യപ്പെടുത്തുകയാണിവരുടെ ലക്ഷ്യം..
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിലെ മുലയൂട്ടൽ 28 ശതമാനം കുറവാണ്. കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി നൽകുന്നത് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ബ്രസ്റ്റ് ഈസ് ബെസ്റ്റ് എന്ന സന്ദേശമുള്ള പരസ്യങ്ങൾ വ്യാപകമാക്കിയിരിക്കുകയാണ് സർക്കാർ. കൂടുതൽ മുലയൂട്ടല്‍ കേന്ദ്രങ്ങൾ തുടങ്ങാനും അവ കണ്ടെത്തുന്നതിനുള്ള 'ആപ്പു' കൾ കൊണ്ടുവരാനുമുള്ള ഒരുക്കത്തിലാണ് ചൈന..