ചുരുങ്ങിയ കാലം കൊണ്ടു ദേശവ്യാപകമായി പ്രചരിക്കപ്പെട്ട വാക്കാണു സെൽഫി. പാർക്കിലോ ബീച്ചിലോ തിയ്യേറ്ററിലോ എന്തിനധികം വീടിനുള്ളിൽ ചടഞ്ഞിരിക്കുകയാണെങ്കിലും രണ്ടുമൂന്നു സെൽഫിയെടുത്താലോ യുവതലമുറയ്ക്കു തൃപ്തിയാകൂ. സെൽഫി സാധാരണമായതോടെ അതിൽ അൽപം സാഹസികത കൊണ്ടുവരുന്നതാണു പുത്തൻ ഹോബി. അതിസാഹസികതയ്ക്കു പിന്നാലെ പോയി മരണത്തിനു കീഴടങ്ങിയവരും പിഴയൊടുക്കിയവരും കുറവല്ല. നമ്മുടെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കും പറ്റി ഒരബദ്ധം. ഭാര്യയ്ക്കൊപ്പം ഗിർ വന്യജീവി സങ്കേതം സന്ദർശിക്കുന്നതിനിടയില്‍ എടുത്ത സെൽഫിയാണു ജഡേജയ്ക്കു പണിയായത്.
വന്യജീവി സങ്കേതത്തിൽ വച്ചു ഭാര്യ റീവയ്ക്കൊപ്പം എടുത്ത സെൽഫിയിൽ മറ്റൊരു കഥാപാത്രം കൂടി ഉണ്ടായതാണ് ജഡേജയ്ക്കു പാരയായത്. ഒരു സിംഹത്തിനു മുന്നിൽ നിന്നായിരുന്നു ജഡേജയുടെയും പത്നിയുടെയും കൂൾ സെൽഫി. പക്ഷേ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് തയ്യാറായില്ലെന്നു മാത്രമല്ല ഇരുപതിനായിരം രൂപ പിഴകൊടുക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. ജഡേജ രാജ്യത്തിനു പുറത്തായതിനാൽ ഭാര്യയുടെ പിതാവാണ് പിഴ അടച്ചത്. കഴിഞ്ഞ ജൂൺ പതിനേഴിനാണ് ജഡേജയും റീവയും സിംഹത്തിനൊപ്പം എടുത്ത സെൽഫി സമൂഹമാധ്യമത്തിൽ വൈറലായത്.
സങ്കേതത്തിനുള്ളിൽ സിംഹസഫാരി വനംവകുപ്പ് അനുവദിക്കുന്നുണ്ടെങ്കിലും വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങരുതെന്നു കർശന നിർദ്ദേശമുള്ളതാണ്. ഇതാണു ജഡേജയും ഭാര്യയും ലംഘിച്ചത്.