മുടി വെട്ടാൻ സമ്മതിക്കാതെ കാറിപ്പൊളിയ്ക്കുന്ന കുട്ടികളെയാണ് നാം കൂടുതലും കണ്ടിട്ടുള്ളത്. മുടി ഓരാന്നായി വെട്ടുമ്പോഴേയ്ക്കും അയ്യോ പൊത്തോ പറഞ്ഞു കരയുന്ന കുട്ടികളിൽ നിന്നും വ്യത്യസ്തനാകുന്ന ഒരു കൊച്ചു പയ്യന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. കക്ഷിക്ക് മുടി മുറിക്കുന്നതിലൊന്നും പ്രശ്നമില്ല, പക്ഷേ ഉറക്കം വന്നിട്ട് ഒരു രക്ഷയുമില്ലെന്നു മാത്രം. കിടക്കയിൽ നിന്നും എഴുന്നേൽപ്പിച്ചു മുടി വെട്ടുന്ന സ്ഥലത്ത് കൊണ്ടിരുത്തിയിരിക്കുകയാണെന്നേ വിഡിയോ കണ്ടാൽ തോന്നൂ.
വല്ല വിധേനയും മുടി വെട്ടുന്ന സ്ത്രീ തല ശരിയാക്കി വെക്കുമ്പോഴേക്കും തുടങ്ങും കുഞ്ഞു ലോഗൻ ഉറക്കം തൂങ്ങി വീഴാൻ. ഒരു വേളയിൽ ഞങ്ങൾ അവന് ഉറക്കഗുളിക കൊടുത്ത് കൊണ്ടുവന്നതല്ല കേട്ടോ എന്ന് ഹെയർഡ്രസറിനോടു തമാശ രൂപേണ പറയുന്നുമുണ്ട് ലോഗന്റെ അമ്മ. സലൂണിലെ സംഗീതമോ ലോഗൻ എഴുന്നേൽക്കൂ എന്നുള്ള അമ്മയുടെ വിളിയോ ഇൗ കുറുമ്പന്റെ ഉറക്കത്തെ ഒട്ടും ശല്യപ്പെടുത്തുന്നില്ല. എന്തായാലും മുടി വെട്ടാൻ വെറുതെ ഇരുന്നു കൊടുക്കണമല്ലോ അപ്പോൾ ഒരു കൊച്ചുറക്കം തന്നെ ആകാം എന്നു കരുതിയിരിക്കും പാവം. വല്ലവിധേനയും മുടിവെട്ടി തീർന്നപ്പോഴതാ ലോഗൻ ഞെട്ടി ഉണരുന്നു.. തുടർന്ന് ഹെയർ സ്റ്റൈൽ ഇഷ്ടമായോ എന്ന ഹെയർഡ്രസറുടെ ചോദ്യത്തിന് തരക്കേടില്ലെന്ന ഭാവത്തിൽ ഒരു തലയാട്ടലും നൽകുന്നു. എന്തായാലും ഉറക്കത്തിനിടയ്ക്കൊരു മുടിവെട്ടൽ വിഡിയോ തരംഗമാവുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.