റോഡിലേക്കിറങ്ങിയാൽ വാഹനങ്ങളുടെ കുത്തൊഴുക്കാണ്. ഒന്നിനു പിറകെ ഒന്നായി പാഞ്ഞുകൊണ്ടിരിക്കും. ആർക്കും ഒന്നു വേഗത കുറയ്ക്കാനോ സൈഡ് കൊടുക്കാനോ പോലും സമയമില്ല. ജീവൻ പണയം വച്ചുള്ള ഈ ഓട്ടപ്പാച്ചിലുകൾ മടുത്ത് വ്യത്യസ്തമായൊരു വേഗപ്പൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യ. സംഗതി ഇത്തിരി വിചിത്രമാണെന്നു തോന്നുമെങ്കിലും പുതിയ ഐഡിയ നിലവിൽ വന്നതോടെ വാഹനങ്ങൾ വേഗത കുറച്ചു തുടങ്ങിയിട്ടുണ്ടെന്നാണു കേൾക്കുന്നത്. ഇനി ആ സംഭവബഹുലമായ ആശയം എന്താണെന്നല്ലേ? സ്ത്രീകൾ മാറിടം മറയ്ക്കാതെ പൊതുനിരത്തിൽ ഇറങ്ങിനിൽക്കൽ ആണത്.
റഷ്യയിലെ റോഡ് സേഫ്റ്റി ക്യാംപയിന്റെ ഭാഗമായാണ് മാറിടം മറയ്ക്കാത്ത സ്ത്രീകള്‍ അപകടമേഖലകളിൽ സ്ഥാനം പിടിച്ചത്. ഹൈഹീൽഡ് ചെരിപ്പുകളും പാന്റ്സും ധരിച്ചെത്തിയ സ്ത്രീകൾ നിശ്ചിത വേഗത വ്യക്തമാക്കുന്ന പ്ലക്കാർഡുകളും ഏന്തിയാണു നിന്നത്. കാൽനടയാത്രക്കാർക്കു റോഡിനപ്പുറം എത്താനുള്ള സീബ്രാലൈനിനു സമീപത്തായിരുന്നു സ്ത്രീകൾ നിന്നത്. സംഗതി ഇത്തിരി പഴക്കം ചെന്ന ആശയം ആണെങ്കിൽക്കൂടിയും പൊടിതട്ടിയെടുത്ത് പുത്തൻ രീതിയിൽ ആവിഷ്കരിക്കുകയാണ് അധികൃതർ.
റഷ്യയിലെ റോഡുകളിൽ വർഷത്തിൽ മുപ്പതിനായിരത്തിൽപ്പരം പേരുടെ ജീവനാണ് പൊലിയുന്നത്. ഇതിന്റെ തോതു കൂടുന്നതു കണക്കിലെടുത്താണ് അർധനഗ്നരായ സ്ത്രീകളെ നിരത്തുകളിൽ ഇറക്കാൻ തീരുമാനിക്കുന്നത്. ഓരോ സ്ഥലത്തും എത്ര വേഗതയാണ് അഭികാമ്യം എന്നു തെളിയിക്കുന്ന കാർഡുകളുമേന്തിയാണ് സ്ത്രീകൾ നിൽക്കുക. പുത്തൻ രീതി ഏറ്റവും സന്തോഷിപ്പിച്ചിരിക്കുന്നത് മുതിർന്ന പൗരന്മാരെയാണ്. കാരണം പെഡസ്ട്രിയൻ ക്രോസ് ലൈനിൽ പോലും ആളെക്കണ്ടാല്‍ വേഗം കുറയ്ക്കാതെ കുതിച്ചു പായുന്ന യുവാക്കൾ ഇതോടെ വേഗം കുറച്ചിട്ടുണ്ടെന്നും ഇപ്പോൾ ധൈര്യത്തോടെ നിരത്തിലേക്കിറങ്ങാമെന്നും അവർ പറയുന്നു.
റോഡുകളിൽ സ്പീഡ് ലിമിറ്റ് ഉണ്ടെങ്കിൽപ്പോലും നിസംഗതാഭാവം വച്ചു പുലർത്തുകയാണ് പല ഡ്രൈവർമാരും, അവരെ ബോധവാന്മാരാക്കുന്നതിനു വേണ്ടിയാണ് തങ്ങൾ ഇത്തരമൊരു സാഹസത്തിനു മുതിർന്നതെന്ന് മോഡലുകൾ പറഞ്ഞു. വേഗത കുറയ്ക്കാനുള്ള പുതിയ നടപടിയെ അതീവ സന്തോഷത്തോടെയാണു പല ഡ്രൈവർമാരും എതിരേറ്റത്, വ്യത്യസ്തമായ അനുഭവം, ഇപ്പോഴാണ് തങ്ങൾ സ്പീഡ് ലിമിറ്റ് ബോർഡുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ചിലർ പറഞ്ഞു. ലോകത്തിലെ അപകടം നിറഞ്ഞ റോഡുകളിൽ മുൻപന്തിയിലാണ് റഷ്യയുടെ സ്ഥാനം.