ചൈനയിലെ ചില്ലുപാലം തകർന്നതിന്റെ അലയൊലികൾ അടങ്ങുന്നതിനു മുമ്പിതാ മറ്റൊരു പാലം കൂടി തകരുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ചില്ലുപാലത്തിനു സംഭവിച്ചത് വിള്ളലുകൾ മാത്രമാണെങ്കിൽ ഇവിടെ തൂക്കുപാലം തീർത്തും തകർന്നു താഴേയ്ക്കു വീഴുകയും പാലത്തിലുണ്ടായിരുന്ന ടൂറിസ്റ്റുകാർ നിലംപതിക്കുകയുമാണ് ചെയ്തത്. ന്യൂസിലാൻഡിലെ നോർത്ത് എൈലൻഡിലാണ് സംഭവം. അത്ഭുതകരമെന്നു പറയട്ടെ, പാലത്തിലുണ്ടായിരുന്ന നാലു ടൂറിസ്റ്റുകളും നിസാര പരിക്കുകളോടെ മരണത്തിനു മുന്നിൽ നിന്നും തലനാരഴയ്ക്കു രക്ഷപ്പെട്ടു.
വൈകരേമോണാ തടാകത്തിനു കുറുകെയുള്ള Hopuruahine പാലം കടക്കുകയായിരുന്നു അഡ്രീൻ വിസില്‍ എന്ന ഫ്രഞ്ച് യുവാവും അദ്ദേഹത്തിന്റെ മൂന്നു സുഹൃത്തുക്കളും. പരമാവധി പത്തുപേർക്കു കയറാവുന്ന വിധത്തിലാണ് 213 അടി നീളമുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. നാലുപേരും പാലത്തിൽ കടന്ന് ഏതാനും സെക്കൻഡുകൾ കഴിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്. മൂന്നു പേർ എട്ടടി താഴെയുള്ള പുഴയിലേക്കു വീഴുകയും നാലാമൻ പാലത്തിൽ തൂങ്ങിക്കിടക്കുകയും ചെയ്യുകയായിരുന്നു. പാലം തകർന്നു താഴെ വീണിട്ടും മറ്റു അപകടങ്ങളൊന്നും സംഭവിയ്ക്കാതെ ജീവിതത്തിലേക്കു തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലാണിവർ.
അതേസമയം ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സെപ്തംബർ മൂന്നിനു നടന്ന സംഭവത്തിന്റെ വിഡിയോ ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് അഡ്രീൻ വിസിൽ യുട്യൂബിലൂടെ പങ്കുവച്ചത്.