വൈകാരികമായി തകരുന്ന സമയങ്ങളിൽ തെല്ലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്ത തലമുറയിലേറെയും വളരുന്നത്. പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലോ അച്ഛനോ അമ്മയോ ഒന്നുറക്കെ കയർത്താലോ പ്രണയത്തിൽ പരാജയം നേരിട്ടാലോ പലരും ആദ്യം അഭയം തേടുന്നത് ആത്മഹത്യയിലാണ്. സ്വന്തം ജീവിതം െകാണ്ടു തന്നെ സ്നേഹിക്കുന്നരെ തോൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ തുർക്കി സ്വദേശി എർദോഗൻ സെറിനും അതാണു സംഭവിച്ചത്. ജീവനുതുല്യം സ്നേഹിച്ച പ്രണയിനി തന്നെ വിട്ടുപോവുകയാണെന്ന് തോന്നിയപ്പോൾ മറുത്തൊന്നു ചിന്തിക്കാതെ ജീവൻ കളയാൻ തീരുമാനിച്ചു, അതു ഫേസ്ബുക്കിൽ ലൈവ് ആയി ചിത്രീകരിക്കുകയും ചെയ്തു എർദോഗൻ.
ബെഡിൽ കരഞ്ഞുകൊണ്ടു കിടക്കുന്ന എർദോഗനിലൂടെയാണു വിഡിയോ ആരംഭിക്കുന്നത്. ശേഷം പ്രണയിനിക്കായി ഒരു കവിതകൂടി എർദോഗൻ ആലപിച്ചു. നീ എന്നെ വിട്ടുപിരിയുകയാണോ നീ ഇല്ലെങ്കിൽ എന്റെ കൈകൾ ചുട്ടുപൊള്ളും എന്നൊക്കെയായിരുന്നു കവിതയുടെ ഉള്ളടക്കം. താൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ലെന്നും അതിനാലാണ് ലൈവ് വിഡിയോ ആയി ചിത്രീകരിക്കാൻ തീരുമാനിച്ചതെന്നും എർദോഗൻ പറഞ്ഞു.
ആദ്യത്തെ തവണ തോക്കിന്റെ ട്രിഗർ വലിച്ചെങ്കിലും ഒരു ശബ്ദമുണ്ടായതൊഴിച്ച് യാതൊന്നും സംഭവിച്ചില്ല. ശേഷം അവൻ ആ തോക്ക് വയറിനു നേരെ ചൂണ്ടുകയും കാഞ്ചി വലിക്കുകയും ചെയ്തു. എർദോഗൻ വെടിയേറ്റു വീഴുമ്പോഴും മുറിക്കുള്ളിൽ റാപ് മ്യൂസിക് നിലക്കാതെ പാടുന്നുണ്ടായിരുന്നു. വെടിയൊച്ച കേട്ടു മുറിയിലെത്തിയ വീട്ടുകാർ എർദോഗനെ അപ്പോൾതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എർദോഗൻ മരിച്ചു. സംഭവത്തിന്റെ വിഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.