എരിവുള്ള ഭക്ഷണം ഉണ്ടാക്കിയത് അയൽവാസിയുടെ വീട്ടിലാണ്. എന്നാൽ എരിഞ്ഞത് ജോയന്ന ലൂയിസ് എന്ന യുവതിക്കാണ്. പിന്നെ വൈകിയില്ല അയൽവാസിക്കെതിരെ പരാതിയുമായി ജോയന്ന കോടതിയിലെത്തി. ഇംഗ്ലണ്ടിലെ വാന്‍ഡ്‌സ്‌വ്തിലാണ് വിചിത്രമായ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ജോയന്നയ്ക്ക് എരിവ് വളരെ പ്രശ്നമാണ്. എന്നാൽ അയൽവാസിക്കാകട്ടെ എരിവിനോടു പ്രിയവും.
അയല്‍വാസിയുടെ വീട്ടില്‍ എരിവുള്ള ഭക്ഷണം പാകം ചെയ്യുന്നതിന്റെ തീക്ഷ്ണമായ ഗന്ധം മൂക്കിൽ അടിച്ചതോടെ ജോയന്നക്ക് ശാരീരിക അസ്വസ്ഥതകൾ വന്നു തുടങ്ങി. തനിക്കു ശ്വാസകോശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ജോയന്ന ലൂയിസ് ഇംഗ്ലണ്ട് കോടതിയിൽ കേസു നൽകിയത്. ലണ്ടനിലെ ഹൈക്കോടതിയിലാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പരാതിക്കാരിയായ ജോയന്നയുടെയും എതിര്‍ കക്ഷിയുടെയും വീടുകള്‍ ഒരേ കെട്ടിടത്തിലാണ്. ജോയന്ന താഴെയും എതിർകക്ഷി മുകളിലുമായി താമസിക്കാൻ തുടങ്ങിയത് 2014 ഡിസംബർ മുതലാണ്. അന്നുമുതല്‍ എരിവുള്ള ഭക്ഷണം പാകം ചെയ്തു തന്നെ അയൽവാസി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ജോയന്നയുടെ പരാതി.
പരാതികൊടുത്തതുകൊണ്ടു മാത്രം തീർന്നില്ല ജോയന്നയുടെ ദേഷ്യം. ഇത്തരത്തിൽ എരിവുള്ള ഭക്ഷണം പാകം ചെയ്തു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമായി പ്രഖ്യാപിക്കണമെന്നാണ് യുവതിയുടെ ആവശ്യം. എത്ര പരാതിപറഞ്ഞിട്ടും ഫലം കണ്ടെത്താൻ ആവാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇക്കാര്യത്തിൽ എന്തു തീരുമാനിക്കും എന്ന് അറിയില്ല.