പ്രണയദിനത്തിൽ ഒരു ഐഎഎസ് വിവാഹം
Mail This Article
ഇന്ന് പ്രണയദിനം. ലോകമെങ്ങുമുള്ള പ്രണയികൾ സെന്റ് വാലന്റൈനിന്റെ ഓർമ പുതുക്കുന്ന ദിവസം. ഇന്നൊരു ഐഎഎസ് പ്രണയകഥ സഫലമാവുന്നതിനു കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കുകയാണ്.
കർണാടകയിലെ ദാവൻഗരെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ (സിഇഒ) കോഴിക്കോട് സ്വദേശി അശ്വതി സെലുരാജും ദാവൻഗരെ കലക്ടർ ബഗാഡി ഗൗതവും ടഗോർ സെന്റിനറി ഹാളിൽ വിവാഹിതരാവുകയാണ്.
ദാവൻഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥരിൽ ഒരാളാണ് അശ്വതി. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങി 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫിസർ. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസവും 22 ലീറ്റർ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ. ജില്ലയുടെ മുന്നേറ്റത്തിൽ അശ്വതിയുടെ പങ്കിനെക്കുറിച്ച് അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചത് വാർത്തകളിൽ നിറഞ്ഞു.
ആന്ധ്രയിലെ വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം സിവിൽ സർവീസ് അക്കാദമിയിൽ അശ്വതിയുടെ സീനിയറായിരുന്നു. 2009 ബാച്ച് ഐഎഎസുകാരനാണ് ഗൗതം. 2013 ബാച്ചിലെ ഐഎഎസുകാരിയാണ് അശ്വതി. നാലു വർഷം മുൻപാണ് ഇരുവരും സൗഹൃദത്തിലായത്.
അശ്വതിയുടെ അച്ഛൻ ചേവായൂർ ഹർഷത്തിൽ ടി.ബി. സെലുരാജ് അഭിഭാഷകൻ എന്നതതിനേക്കാൾ ഉപരി കോഴിക്കോടിന്റെ ചരിത്രകാരനാണ്. കോഴിക്കോടിന്റെ ചരിത്രം പറയുന്ന മൂന്നാമത്തെ പുസ്തകമാണ് ഉടൻ പുറത്തിറങ്ങുന്നത്. അശ്വതിയുടെ അമ്മ പുഷ്പ സെലുരാജ് വാണിജ്യനികുതി വകുപ്പിൽ ഡപ്യൂട്ടി കമ്മിഷണറായി വിരമിച്ചു. അശ്വതിയുടെയും ഗൗതമിന്റെയും വിവാഹം പ്രണയദിനത്തിൽ നടത്തണമെന്ന് തീരുമാനിച്ചത് ടി.ബി.സെലുരാജാണ്. വൈശാഖാണ് അശ്വതിയുടെ സഹോദരൻ.