ഒരു കശ്മീരി പ്രണയകഥ, ഹൃദയം തൊട്ടൊരു പോസ്റ്റ് വെഡ്ഡിങ് വിഡിയോ
Mail This Article
കശ്മീരിന്റെ മനോഹാരിതയില്‍ ഒരുക്കിയ പോസ്റ്റ് വെഡ്ഡിങ് വിഡിയോ ശ്രദ്ധേയമാകുന്നു. മിദ്ഹത്ത്–നഹ്‌ല ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് വിഡിയോ ‘കശ്മീരി ലൗവ് സ്റ്റോറി’യാണ് ദൃശ്യ മികവു കൊണ്ടു സോഷ്യൽ ലോകത്തിന്റെ അഭിനന്ദനം നേടുന്നത്.
മഞ്ഞു മൂടികിടക്കുന്ന മലനിരകളും പൂന്തോട്ടങ്ങളും തടാകങ്ങളുമാണ് ഈ വിഡിയോയുടെ പ്രധാന ആകർഷണം. കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഡാൽ ലേക്ക്, പഹൽഗാം, ഗുൽമാർഗ്, പുൽവാമ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. പ്രണയത്തിന്റെ ആർദ്രത പ്രകൃതി ഭംഗിയില്‍ ലയിക്കുന്നത് ഒരോ ഷോട്ടിലും കാണാം. കശ്മീരി സംസ്കാര പ്രതീകങ്ങളും വിഡിയോയിൽ മിന്നിത്തെളിയുന്നു.
വിങ്സ് മീഡിയയ്ക്കു വേണ്ടി മുൻവീർ അലിയാണ് വിഡിയോ ഷൂട്ട് ചെയ്തത്.‘‘അതിസുന്ദരമായ ഫ്രെയിമുകളാണ് കശ്മീർ തിരഞ്ഞെടുക്കാൻ പ്രചോദനമായത്. കുറച്ച് ഭയമുണ്ടായിരുന്നു. എന്നാല്‍ യാതൊരു തടസ്സവുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കാനായി. പ്രദേശവാസികളുടെ പിന്തുണ ഷൂട്ടിന് സഹായകരമായി’’– മുൻവീർ പറഞ്ഞു.
ഉയർന്ന ചെലവാണ് കശ്മീര്‍ ലൊക്കേഷനായി തിരഞ്ഞെടുക്കുമ്പോഴുള്ള പ്രശ്നം. അതിനാൽ മുൻവീർ അലി ഒറ്റക്കാണ് വിഡിയോ ഷൂട്ട് ചെയ്തത്. ഉപകരണങ്ങൾ ഉപയോഗിക്കാൻ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഭൂരിഭാഗം ഷോട്ടുകളും കയ്യിൽ ക്യാമറ വച്ചു ഷൂട്ട് ചെയ്തു. ദിവസമായിരുന്നു ഷൂട്ട്. ‘‘മിദ്ഹത്തിനെയും നഹ്‌ലയെയും അപകടസാധ്യതയെക്കുറിച്ച് മുൻപേ സൂചിപ്പിച്ചിരുന്നു. പൂർണസമ്മതമാണെങ്കിൽ പോകാമെന്നും അറിയിച്ചു. ഇരുവരും സമ്മതിക്കുകയും പൂർണമായി സഹകരിക്കുകയും ചെയ്തു’’– മുൻവീർ വ്യക്തമാക്കി.
മിദ്ഹത്ത് തൃശൂർ സ്വദേശിയും നഹ്‌ല കണ്ണൂര്‍ സ്വദേശിനിയുമാണ്. കുറച്ച് അപകസാധ്യത ഉണ്ടായിരുന്നു എങ്കിലും മനോഹരമായ ഒരു പോസ്റ്റ് വെഡ്ഡിങ് വിഡിയോ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും.