പ്രീവെഡ്ഡിങ് വിഡിയോയിൽ 'കൈക്കൂലി വാങ്ങി' ; പൊലീസുകാരന് താക്കീത്
Mail This Article
പ്രീവെഡ്ഡിങ് വിഡിയോയ്ക്കു വേണ്ടി കൈക്കൂലി വാങ്ങുന്നതായി അഭിനയിച്ച ഉദ്യോഗസ്ഥന് പൊലീസ് സേനയുടെ താക്കീതു നൽകി. രാജസ്ഥാൻ പൊലീസിലെ ഉദ്യോഗസ്ഥനായ ധന്‍പത്ത് ആണ് അഭിനയിച്ച് കുഴപ്പത്തിൽ ചാടിയത്. ഉദയ്പുർ ജില്ലയിലെ ഹൗസ് സ്റ്റേഷൻ ഓഫിസറാണ് ഇദ്ദേഹം. ജൂലൈയിൽ നടന്ന പ്രീവെഡ്ഡിങ് ഷൂട്ടാണ് വിവാദത്തിലായത്.
ട്രാഫിക് ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസുകാരൻ ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ച പെൺകുട്ടിയെ തടഞ്ഞു നിർത്തുന്നു. കൈക്കൂലി വാഗ്ദാനം ചെയ്യുന്ന പെൺകുട്ടിയോട് പണം പോക്കറ്റിൽ ഇടാൻ പൊലീസുകാരൻ ആവശ്യപ്പെടുന്നു. പോക്കറ്റിൽ പണം ഇടുന്നതിനിടയിൽ പെൺകുട്ടി ഇയാളുടെ പഴ്സ് മേഷ്ടിക്കുന്നു. പിന്നീട് ഇതു തിരിച്ചു കൊടുക്കാനായി വീണ്ടും കാണുകയും പ്രണയത്തിലാവുകയും ചെയ്യുന്നതാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
വധൂ വരന്മാർ തകർത്ത് അഭിനയിച്ച ഈ പ്രീവെഡ്ഡിങ് വിഡിയോ യൂട്യൂബിലും ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. എന്നാൽ വിഡിയോ ശ്രദ്ധയിൽപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ ഇൻസ്പെക്ടർ ജനറിലിന് റിപ്പോർട്ട് ചെയ്തു. യൂണിഫോമിനെ അപമാനിക്കുന്നതും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം എന്നതായിരുന്നു വിമര്‍ശനം. ഇതോടെ ധന്‍പത്തിന് താക്കീതുമായി നോട്ടീസ് നൽകി. യൂട്യൂബിൽ നിന്ന് വിഡിയോ നീക്കം ചെയ്തു.