ADVERTISEMENT

അമ്മക്കിളിയുടെ സ്നേഹത്തണലിൽ നിന്ന് പുത്തൻകൂട്ടിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണ് പഞ്ചരത്നം വീട്ടിലെ നാലു പെൺമക്കൾ. വിവാഹത്തിന് പഞ്ചരത്നം വീട് ഒരുങ്ങി. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും പഞ്ചരത്നങ്ങൾ മലയാളികൾക്ക് അന്യരല്ല. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നീ കുട്ടികളുടെ ജനനം തൊട്ടുള്ള ഓരോ വിശേഷങ്ങളും മലയാളികൾക്ക് സുപരിചിതമാണ്.

ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലാണ് രമാദേവിക്ക് അഞ്ചു കൺമണികൾ പിറന്നത്. നാലു പെൺമക്കൾക്ക് കൂട്ടായുള്ള സഹോദരൻ ഉത്രജനാണ് അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തുന്നത്. ഏപ്രിൽ അവസാനം ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹം.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിയ്ക്കും മക്കൾ ജനിക്കുന്നത്. എന്നാൽ കുട്ടികൾക്ക് 10 വയ‌സ്സാകും മുൻപായിരുന്നു പ്രേംകുമാറിന്റെ അപ്രതീക്ഷിത വിയോഗം. അതിനുശേഷം രമാദേവിക്ക് ഹൃദ്രോഗത്തിന്റെ രൂപത്തിൽ വിധിയൂടെ ക്രൂരത പഞ്ചരത്നത്തിലേക്ക്  കടന്നുവന്നു. പെയ്സ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലി കൊണ്ട് ജീവിതം വീണ്ടും ആരംഭിച്ചു. കടന്നുവന്ന വഴികളെക്കുറിച്ച് രമാദേവിയും മകൾ ഉത്തരയും മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ്സു തുറക്കുന്നു.

ഉത്തരയുടെ വാക്കുകൾ: അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ ശക്തികൊണ്ടാണ് ഇവിടം വരെ എത്തിയത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അമ്മ ഞങ്ങളെ വളർത്തിയത്. അതൊന്നും ഒരിക്കലും മറാക്കാനാകില്ല. ഞങ്ങൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ ചില രാത്രികളിൽ അമ്മയ്ക്ക് വയ്യാതാകുമായിരുന്നു. ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യമാണ് മൂന്നോട്ട് നയിച്ചത്. ഞങ്ങളെ വളർത്താൻ അമ്മ കഷ്ടതകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ സ്നേഹത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കുന്നവർ വേണമെന്നുണ്ടായിരുന്നു. എല്ലാവർക്കും ഏകദേശം ഒരേസമയത്താണ് ആലോചന വരുന്നത്. ഓരേ ദിവസം തന്നെ വിവാഹിതരാകാനാണ് ആഗ്രഹമെന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് എല്ലാവർക്കും സമ്മതമായി. ഞങ്ങളുടെ ഭാവിവരന്മാരുടെ വീട്ടുകാരും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിർത്തണമെന്ന് തന്നെയാണ് പറയുന്നത്. വീട് കല്യാണത്തിന്റെ തിരക്കിലേക്ക് എത്തുന്നതേയുള്ളൂ. എല്ലാ ആഘോഷങ്ങൾക്കും ഞങ്ങൾ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. കല്യാണദിവസവും എല്ലാവരും ഓരേ പോലെ തന്നെ പന്തലിലേക്ക് കയറണമെന്നാണ് ആഗ്രഹം. അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജനാണ്. അവനാണ് ഞങ്ങളുടെ ബലം. അവനു വിദേശത്ത് ജോലി ശരിയായിട്ടുണ്ട്. ഞങ്ങളുടെ വിവാഹശേഷം അവനും അവിടേക്ക് പോകും.

pancharatnam-001

മക്കളുടെ വിവാഹത്തെക്കുറിച്ച് രമാദേവിയുടെ വാക്കുകൾ: മക്കൾ ദൂരെ സ്ഥലങ്ങളിലേക്കു പോകുന്നതിൽ വിഷമമുണ്ട്. എന്നാലും സാഹചര്യത്തോട് പൊരുത്തപ്പെടണമല്ലോ. ജീവിതത്തോടു പൊരുതിയാണ് ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ കഥയെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഒരുപാടു പേർ താങ്ങും തണലുമായി നിന്നിട്ടുണ്ട്. അതൊന്നും മറക്കാനാകില്ല.

ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ്. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശാണ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ് വരൻ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യനായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.

English Summary : Four girls born together getting married on the same day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com