ADVERTISEMENT

ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബൾ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 17 യുവതികളാണ് ഞായറാഴ്ച സുമംഗലികളായത്. ശോഭാ ലിമിറ്റഡ് ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്‌നി ശോഭ മേനോനും വധുവരന്‍മാരെ അനുഗ്രഹിച്ചു. ഇതോടെ 2003 മുതല്‍ ട്രസ്റ്റ് നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 647 ആയി. ട്രസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തിരഞ്ഞെടുക്കുന്നത്.  

ഓരോ യുവതിക്കും നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ ട്രസ്റ്റ് നല്‍കി. അതത് വധൂവരന്മാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ് ഒരുക്കിയത്. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിന് മുമ്പ് യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആരോഗ്യം, ശുചിത്വം, പെരുമാറ്റം എന്നിവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള കൗണ്‍സലിങ്ങും ട്രസ്റ്റ് ഒരുക്കുന്നു. വിവാഹശേഷം ഇവരുടെ മുന്നോട്ടുള്ള ജീവിതവും ഇടവേളകളില്‍ ട്രസ്റ്റ് നിരീക്ഷിക്കുകയും അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യും. 

പി.എന്‍.സി. മേനോന്റെ മകനും ശോഭ ലിമിറ്റഡ് ചെയര്‍മാനുമായ രവി മേനോനെ കൂടാതെ എംഎല്‍എമാരായ അനില്‍ അക്കര, കെ.ഡി. പ്രസേനന്‍, മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്മയില്‍, വി.സി. കബീര്‍, ഔഷധി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരന്‍, സി.ആര്‍. നീലകണ്ഠന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com