‘ചുവന്ന കാഞ്ചീപുരം പട്ട്, പരമ്പരാഗത ആഭരണങ്ങൾ’ ; ഭാമയ്ക്ക് സ്വപ്നസാക്ഷാത്കാരം
Mail This Article
‘‘കുറേ ആഭരണം ധരിച്ചു നിൽക്കാൻ ഇഷ്ടമല്ല. ആഭരണങ്ങള്‍ പരമ്പരാഗത രീതിയില്‍ വേണം. ചുവന്ന കാഞ്ചീപുരം പട്ടു സാരി വേണം. ഗോൾഡൻ തീം വേണം. ചില സാധാരണ രീതികൾക്കും അതിന്റേതായ ഭംഗിയുണ്ട്’’– വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ സങ്കല്‍പം ഭാമ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.
സങ്കൽപത്തിന് അനുയോജ്യമായി തന്നെയാണ് ഭാമ വേദിയിലെത്തിയത്. ചുവപ്പും ഗോള്‍ഡനും സമന്വയിക്കുന്ന കാഞ്ചീപുരം പട്ടുസാരിയുടെ സൗന്ദര്യവും പരമ്പരാഗത ഡിസൈനിലുള്ള ആഭരണങ്ങളുടെ പ്രൗഡിയും ചേർന്ന നവവധുവായി ഭാമ മാറി,
ഹെവി വർക്കുകളും കല്ലു പതിപ്പിച്ചതുമായിരുന്നു മാലകൾ. നെറ്റിച്ചുട്ടിയിലും മാട്ടിയിലും പാരമ്പര്യത്തനിമ നിറയുന്നു. സ്വർണവളകള്‍ക്കിടയിൽ പച്ചയും ചുവപ്പും നിറത്തിലുള്ള കുപ്പി വളകളും ധരിച്ചിട്ടുണ്ട്. മുല്ലപ്പൂവും കനകാമ്പരവും തുളസിയും ചേർത്താണ് തലമുടി അലങ്കരിച്ചിരിക്കുന്നത്. അനുയോജ്യമായ മേക്കപ്പും ഹെയർസ്റ്റൈലും ചേർന്നതോടെ സങ്കൽപ്പത്തിലെ നവവധുവായി താരം.
കസവു മുണ്ടും കുർത്തയുമാണ് വരൻ അരുണിന്റെ വേഷം. കുർത്തയിൽ ലളിതമായി എബ്രോയഡ്രി ചെയ്തിട്ടുണ്ട്. ഭാമയുടെ ആഗ്രഹം പോലെ വിവാഹമണ്ഡപം ഗോൾഡൻ തീമിൽ ഒരുക്കിയിരുന്നു.
കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു.
English Summary : Actress Bhama wedding