മകളുടെ വിവാഹത്തിന് ക്ഷണിച്ച് റിക്ഷാ തൊഴിലാളി; ആശംസ അറിയിച്ച് പ്രധാനമന്ത്രിയുടെ കത്ത്
Mail This Article
മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാ തൊഴിലാളിക്ക് മറുപടി കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ വാരണാസിയിലെ ദോംരി ഗ്രാമത്തിലുള്ള മംഗൾ കെവാത്ത് എന്നയാളാണ് മകളുടെ വിവാഹാത്തിന് നരേന്ദ്ര മോദിയെ ക്ഷണിച്ചു കത്തയച്ചത്. ഇതിനു അനുഗ്രഹാശംസകളുമായി മോദി മറുപടി കത്ത് അയയ്ക്കുകയായിരുന്നു.
ഫെബ്രുവരി 12ന് ആയിരുന്നു കെവാത്തിന്റെ മകൾ സാക്ഷിയുടെ വിവാഹം. നരേന്ദ്രമോദിയുടെ ഡൽഹിയിലും വാരണാസിയിലുമുള്ള ഓഫിസുകളിലേക്കാണ് കെവാത്ത് ക്ഷണപത്രിക അയച്ചത്. സുഹൃത്തുക്കാളാണ് മോദിക്ക് ക്ഷണക്കത്ത് അയയ്ക്കാൻ നിർദേശിച്ചത്.
സാക്ഷിയുടേയും ഹൻസാലിന്റെയും വിവാഹത്തിന് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ട്. പുതിയ ജീവിതത്തിന് ഹൃദയംനിറഞ്ഞ ആശംസകൾ. വിശ്വാസത്തിലും സൗഹൃദത്തിലും എന്നും ഒന്നിച്ച് ജീവിക്കാൻ സാധിക്കട്ടേ. അഭിനന്ദനവും ആശിർവാദവും അറിയിക്കുന്നുവെന്നാണ് കത്തിലുള്ളത്. വിവാഹദിവസമാണ് പ്രധാനമന്ത്രിയുടെ മറുപടി കൊവാത്തിനും കുടുംബത്തിനും ലഭിച്ചത്.
കത്ത് അപ്രതീക്ഷിതമായിരുന്നുവെന്നും വളരെ സന്തോഷമുണ്ടെന്നും കെവാത്ത് പറഞ്ഞു. ബിജെപിയുടെ പ്രാഥമിക അംഗത്വമുള്ള കെവാത്ത്, സ്വച്ഛ് ഭാരത് മിഷന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.
English Summary : Modi replies to rickshaw puller invitation to daughter’s wedding