ADVERTISEMENT

കോവിഡിനെ തുടർന്നു വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ മാറ്റിവച്ചതോടെ പ്രതിസന്ധിയിലായ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ ‘കോവിഡ് പ്രോട്ടോക്കോൾ വിവാഹ’വുമായി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു. ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണു ചടങ്ങുകൾ നടത്തുക. സർക്കാർ നിർദേശങ്ങൾ പ്രകാരം വേദികൾ ക്രമീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. സീറ്റുകൾ തമ്മിലുള്ള അകലം കൂട്ടുന്നതും സ്റ്റേജ് ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടും. നിലവിൽ 50 പേരെയാണു വിവാഹത്തിന് അനുവദിക്കുക. കോവിഡ് പ്രോട്ടോക്കോൾ വിവാഹത്തിനാവശ്യമായ പരിശീലനം കമ്പനികൾ ജീവനക്കാർക്കു നൽകി. മാറ്റിവച്ച ഒട്ടേറെ വിവാഹങ്ങൾ വരും മാസങ്ങളിൽ നടക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനികൾ.

പ്രവേശനം മാനദണ്ഡങ്ങൾ പാലിച്ച്

തെർമൽ ക്യാമറ, ഇൻഫ്രാറെഡ് തെർമൽ സ്കാനർ എന്നിവ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ചശേഷം മാത്രമേ വിവാഹ വേദിയിലേക്കു വധൂവരൻമാർ ഉൾപ്പെടെയുള്ളവരെ പ്രവേശിപ്പിക്കൂ. വിവാഹത്തിന് എത്തുന്നവരുടെ വിവരശേഖരണവും നടത്തും. ഇതിന് പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കും. ഭാവിയിൽ രോഗബാധ റിപ്പോർട്ട് ചെയ്താൽ റൂട്ട്മാപ് തയാറാക്കുന്നതിനു വേണ്ടിയാണിത്. സാനിറ്റൈസറും മാസ്കും പ്രവേശനകവാടത്തിൽ തന്നെയുണ്ടാകും. ആളുകൾ പ്രവേശിക്കുന്നതിനു മുൻപ്, വേദി അണുവിമുക്തമാക്കും.

വേദിയിലും സദസ്സിലും പരമാവധി അകലം പാലിക്കാനുള്ള സംവിധാനമൊരുക്കും. സീറ്റിങ് സംവിധാനം ആവശ്യമെങ്കിൽ മാറ്റും. ആകെ ആളുകളെ സമാന്തര സദസ്സുകളിലാക്കി ലൈവ് സ്ട്രീമിങ് ഒരുക്കും. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത ബന്ധുക്കൾക്കായും തൽസമയം സ്ട്രീമിങ് ഉണ്ടാകും. ഓഗ്‌മെന്റഡ് റിയാലിറ്റി പോലുള്ള സാങ്കേതികവിദ്യകൾ ഫോട്ടോഗ്രഫിയിൽ ഉപയോഗപ്പെടുത്തും. ബന്ധുക്കൾ അനുഗ്രഹം നൽകുന്നതും ഹസ്തദാനം നൽകുന്നതുമായ ചിത്രങ്ങൾ വിവാഹ ആൽബങ്ങളിൽ ഉണ്ടാകുമെന്നാണ് ഉറപ്പ്. 

ഭക്ഷണ ക്രമീകരണം

ബുഫെ സംവിധാനം പരമാവധി ഒഴിവാക്കും. കേറ്ററിങ് സർവീസിലെ ഒരാൾ മാത്രമാകും ഹാളിലുണ്ടാകുക. വിവാഹത്തിൽ പങ്കെടുക്കാനാകാത്ത അയൽവാസികൾക്കും ബന്ധുക്കൾക്കും മറ്റും ഭക്ഷണം പാഴ്സലായി എത്തിക്കാനുള്ള സാധ്യതയും തേടും.

COMMENT

നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാതെ മുന്നോട്ടുപോകാനാണ് തീരുമാനം. തയാറെടുപ്പുകൾക്ക് വിദഗ്ധ ഡോക്ടർമാരുടെ കമ്മിറ്റിയുണ്ടാക്കി. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹൈജീൻ പ്രോട്ടോക്കോൾ തയാറാക്കി. സാമൂഹിക അകലം കുറയ്ക്കാൻ വെർച്വൽ പ്ലാറ്റ്ഫോം തയാറാക്കി. 10,000 പേർക്കു ചടങ്ങുകൾ ലൈവായി കാണാൻ അവസരമൊരുക്കും.

∙രാജു കണ്ണംപുഴ, ജനറൽ സെക്രട്ടറി, ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള

കോവിഡ് പ്രോട്ടോക്കോൾ വിവാഹത്തിനായുള്ള പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനം തയാറാക്കി. ജീവനക്കാർ, ഫൊട്ടോഗ്രഫർമാർ, ഭക്ഷണ വിതരണക്കാർ, ലൈറ്റ് ആൻഡ് സൗണ്ട് ടീം എന്നിവരെയെല്ലാം രണ്ടാഴ്ച നിരീക്ഷിച്ച ശേഷമായിരിക്കും ചടങ്ങിൽ പങ്കെടുപ്പിക്കുക. 

∙രാം സി. മേനോൻ, ഇംപ്രസാരിയോ ഇവന്റ്സ് സഹസ്ഥാപകൻ

English Summary : Wedding in the time of covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com